ഈ എഴുത്തുപുരയില്‍..

15 March 2014

മരണ അറിയിപ്പുകളിൽ മിതത്വം വേണം

പത്രാധിപർക്കയച്ച കത്തുകൾ (4)
മുസ്‌ലിം സമുദായത്തിലെ ഒരു വ്യക്തി നിര്യാണം പ്രാപിച്ചാൽ നാട്ടുനടപ്പനുസരിച്ചുള്ള പ്രഥമ കൃത്യം വാഹനത്തിൽ മൈക്ക് കെട്ടി പരിസര പ്രദേശങ്ങളിൽ വിളിച്ചു പറയലാണല്ലോ.
അറിയാനും അറിയിക്കാനുമുള്ള സൗകര്യങ്ങൾ എത്ര തന്നെ ആധുനികമായിട്ടും ഈ 'നാട്ടു പ്രക്രിയ'യുടെ പ്രാധാന്യം അങ്ങനെതന്നെ നിൽക്കുകയാണ്.
എന്നാൽ, ഇക്കാര്യം നിർവഹിക്കുമ്പോൾ എത്ര പേർക്ക് അതിന്റെ പ്രയോജനമുണ്ടാകുന്നു എന്നത് ആലോചനാമൃതമാകുന്നില്ല എന്നതാണ് വസ്തുത.
വ്യക്തിയുടെ ഊരും പേരും വ്യക്തമായി മനസ്സിലാക്കാൻ സാവകാശം നൽകാതെ തിടുക്കത്തിൽ ഓടിപ്പോവുകയാണ് 'മരണവണ്ടികൾ'.
അറിയിപ്പിന്റെ ആമുഖവചനം (ഇന്നാ ലില്ലാഹി...) കേൾക്കുന്നവർ അതാരായിരിക്കുമെന്ന് ആശങ്കിച്ച് കാത് കൂർപ്പിക്കുമ്പോഴേക്ക് അവ്യക്തത മാത്രം തന്ന് അകന്നു പോകുന്നു ഇവ.
പരേതൻ ആരെന്നും സംസ്ക്കാരം എപ്പോഴെന്നും അറിയിക്കലാണ് മുഖ്യം.അതിനു പകരം, അറബി വാചകം അസ്ഥാനത്തും ആവർത്തിച്ച്, കുടുംബ - പിതൃ നാമങ്ങളെല്ലാം കൂട്ടിക്കെട്ടി ഇഹലോകം വെടിഞ്ഞവനെ 'ഇടവിട്ട്‌ മരിപ്പിച്ച് ' കണ്ഠം നിറയ്ക്കുകയാണ് അറിയിപ്പ് വണ്ടിയിലെ അനൌണ്‍സർമാർ!
പ്രാദേശികമായി പ്രചാരത്തിലുള്ള ഒരു അറിയിപ്പ് ശൈലി നോക്കുക: ''ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ; ................(സ്ഥലം), റോഡിൽ താമസിക്കുന്ന .....................(വീട്ടുപേര്), പരേതനായ ............എന്നവരുടെ (മകൻ/ ഭാര്യ) ................എന്നവർ മരണപ്പെട്ട വിവരം എല്ലാ നാട്ടുകാരെയും ബന്ധുമിത്രാദികളേയും വളരെ വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.'പരേതന്റെ മയ്യിത്ത്‌ ഖബറടക്കം' ...........മണിക്ക് മുമ്പായി ..................ജുമുഅത്ത് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നതാണ്''
വാഹനത്തിന്റെ വേഗവും വിളിച്ചു പറയപ്പെടുന്ന വാചകത്തിന്റെ ദൈർഘ്യവും നിരീക്ഷിച്ചാൽ കുറെ പേർക്ക് ആളെ മനസ്സിലായിട്ടില്ലെന്ന് ഉറപ്പിക്കാനാവും. കാരണം, വാക്യം ആരംഭിച്ച് അവസാനിക്കുമ്പോഴേക്ക് (അടുത്ത ഇന്നാലില്ലാഹി തുടങ്ങി വെക്കുമ്പോഴേക്ക് ) മീറ്ററുകളോളം താണ്ടിപ്പോയിരിക്കും വണ്ടി.
കുറച്ച് സാവകാശവും വ്യക്തതയും നൽകി ആ അറിയിപ്പ് മിതഭാഷയിൽ ഇങ്ങനെ നൽകിക്കൂടെ? ''ഇന്നാ ലില്ലാഹി.........., .........(സ്ഥലം), ................(വീട്ടുപേര്), .............എന്നവരുടെ.......... (ബന്ധം), 
മരണപ്പെട്ട വിവരം അറിയിക്കുന്നു. ഖബറടക്കം .........മണിക്ക് .............ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.''
പാഴാക്കുന്ന സമയത്തെയും ചോർത്തിക്കളയുന്ന ഊർജ്ജത്തെയും നഷടമാക്കുന്ന പ്രായോജനികതയേയും മനസ്സിലാക്കാനും തിരിച്ചുപിടിക്കാനും ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെടുന്നവർ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന് 'വളരെ വ്യസനസമേതം' അഭ്യർഥിച്ചു കൊള്ളുന്നു.

12 comments:

mini//മിനി said...

മുസ്ലീം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണെങ്കിലും ഇങ്ങനെയുള്ള അറിയിപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നത്.

പട്ടേപ്പാടം റാംജി said...

ശരിയാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പുഞ്ചാപ്പടത്തിന്റെ വടക്കെ കരയില്‍ താമസിക്കുന്ന (ആരെന്നറിയാല്‍ വീടിനകത്തുനിന്നു പുറത്തേക്ക് വരുമ്പോള്‍ ഓട്ടോറിക്ഷ മുന്നോട്ടു പോയി. പിന്നെ അടുത്ത ആള്‍ക്കാര്‍ കേള്‍ക്കുന്നു) പരേതനായ തെങ്ങുംപറമ്പില്‍ അബ്ദുള്‍ഖാദറിന്റെ (അവിടുന്നും പോയി. പിന്നെ അടുത്ത ആള്‍ക്കാര്‍ക്ക്) മകന്‍ ഇന്ന ആള്‍ മയ്യത്തായ വിവരം...ഇങ്ങിനെ പോകുന്നു. പരേതനായ എന്ന ആദ്യത്തെ വാക്ക് തന്നെ കണ്ഫ്യൂഷന്‍ ഉണ്ടാക്കാറുണ്ട്. പള്ളിയും അനൌണ്സ് ചെയ്യുന്നവരും ഒന്ന് ശ്രദ്ധിച്ചാല്‍ നല്ലതാണ് എന്നെനിക്കും തോന്നുന്നു.

വിനുവേട്ടന്‍ said...

റഫീക്കിന്റെ അഭിപ്രായത്തോടെ തീർച്ചയായും യോജിക്കുന്നു...

ജന്മസുകൃതം said...

Ingane confusion aakkathe thanne cheviyodu chevi cholli ariyumallo maranavarthakal.....

Anonymous said...

It's something different. Ennalum alpam kettavarkk chodhichariyalo....

Anonymous said...

It's something different. Ennalum alpam kettavarkk chodhichariyalo....

SabiQ said...

ഫോണും മൊബൈലുമൊന്നുമില്ലാത്ത കാലത്ത് തുടങ്ങിയ സമ്പ്രദായങ്ങള്‍ ആണിത്. വാട്സപ്പും ഫേസ്ബുക്കും ഒക്കെയുള്ള ഇക്കാലത്തും മരണവണ്ടിയുമായി പായുന്നവര്‍ അത് നിര്‍ത്തി ‘സ്വര്‍ണവിലയുള്ള’ പെട്രോളും കത്തിച്ച് നാട്ടാരെ വിവരമറിയിക്കുന്ന പരിപാടി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു :) .. പകരം പ്രദേശത്തെ പള്ളിയില്‍/പ്രധാന കോര്‍ണറില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതി വെക്കുന്നതല്ളെ നല്ലത്. അധ്വാനവും ലാഭം.

Areekkodan | അരീക്കോടന്‍ said...

Absolutely right Rafeeq....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പണ്ട് മരണവിവരം അറിയിച്ചു ഒരാള്‍ സൈക്കിളില്‍ ബന്ധുവീടുകളില്‍ പോയി വിവരം പറയുന്ന രീതി ഉണ്ടായിരുന്നു. അഥവാ വിവരം അവര്‍ അറിഞ്ഞു എന്ന് ഉറപ്പാക്കുന്നതാണ് ആ ശൈലി. എന്നാല്‍ ഇത് ആര് അറിഞ്ഞു ? അറിഞ്ഞില്ല എന്ന് ഒരു ഉറപ്പും പറയാന്‍ ആവാത്ത അവസ്ഥ.
ഫോണ വഴിയോ നേരിട്ടോ മരണവിവരം അറിയിക്കുന്ന രീതിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. പോരാത്തതിന് തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഒരു അറിയിപ്പും ആവാം.

keraladasanunni said...

തീർച്ചയായും. ഒരു കടമ തീർക്കുന്നതുപോലെ പറഞ്ഞു പോവുന്നതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. ഒരു ഭാഗത്ത് നിർത്തി വിവരം മുഴുവൻ പറഞ്ഞ ശേഷം വേറൊരിടത്തേക്ക് നീങ്ങുന്ന വിധത്തിലാവണം അറിയിപ്പുകൾ.

ഫസലുൽ ഹഖ് said...

Rafeeque, it's Absolutely right!..

Unknown said...


Inna Lillahi ennath muslim marichu ennu kettaal parayaanullathaanu, allaathe naaduneele anounce cheyyanullathalla. unarthiyathu nannaayi
Basheer Saquafi, Manoor