ഈ എഴുത്തുപുരയില്‍..

15 February 2010

ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്‌...

ഒരു പ്രവാസിയുടെ ഡയറിക്കുറിപ്പുകള്‍

കഴിഞ്ഞ കാലങ്ങളില്‍ കൊഴിഞ്ഞുപോയ ജീവിത നിമിഷങ്ങളുടെ കളങ്കരഹിതമായ കളമെഴുത്തുകളാണ് ഡയറിക്കുറിപ്പുകള്‍!  
വിചാരപ്പെടലുകളെ പിന്നെയും പിന്നെയും ബാല്യങ്ങളിലേക്ക് കൈപ്പിടിക്കുന്നവ..
ഇരുണ്ട വന്‍കരയെന്ന് വിശ്വം വിശേഷിപ്പിക്കുന്ന ആഫ്രിക്കയുടെ ജീവിത തീരത്തിരുന്ന് വെളുത്ത കടലാസ് തുണ്ടുകളില്‍ കോറിയിട്ട 'മൊസാംബിക്' പ്രവാസത്തിന്‍റെ മുറിഞ്ഞ കാഴ്ചകളാണ്, എന്‍റെ ഡയറിക്കുറിപ്പുകള്‍!
അന്നം തേടിയുള്ള ആദ്യ അധിനിവേശത്തില്‍ അനുഭവിച്ചറിഞ്ഞ പരമസത്യങ്ങളുടെ പങ്കുവെക്കലുകള്‍...
-------------------------------------------------------
(അസല്‍ കുറിപ്പുകള്‍ അവലംബിച്ച് വിപുലപ്പെടുത്തിയത്)


ആകാംക്ഷകളുടെ ആകാശച്ചിറകിലേറിയാണ്, പ്രതീക്ഷകളുടെ ഒരു പുതിയ ലോകത്തേക്ക് ഞാനിന്ന് യാത്ര തിരിച്ചത്; കാലം തെറ്റിച്ചു കടന്നുവന്ന കാലവര്‍ഷ നാളിലെ ഒരു പേമാരി പെയ്യുന്ന രാവില്‍..

2004 ഏപ്രില്‍ 26 ന് തിങ്കളാഴ്ച.

ഓടുമേഞ്ഞ വീടിന്‍റെ ഇറയില്‍ നിന്ന് ഇറ്റിക്കൊണ്ടിരുന്ന മഴത്തുള്ളികള്‍ സാക്ഷിയാക്കി, പ്രാര്‍ഥനാകണങ്ങള്‍ നിവേദിച്ചെടുത്ത അശ്രുപൊഴിഞ്ഞുവീണ കൈത്തലങ്ങള്‍ കൊണ്ടു മുഖം തടവി, അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ മനസ്സുമായി ഒരു പടിയിറക്കം..

അയല്‍വാസിയും സുഹൃത്തുമായ സിദ്ധീഖിന്‍റെ അംബാസഡര്‍ കാറില്‍ എടപ്പാളിലെത്തുമ്പോള്‍ സമയം രാത്രി പത്ത് കഴിഞ്ഞിരുന്നു. ആളും ആരവവും ഒഴിഞ്ഞു കിടന്നു എന്‍റെ നാട്ടുപട്ടണം.

സംസ്ഥാന പാതയിലെ കുണ്ടുകുഴികളില്‍ കയറിയിറങ്ങിയെത്തിയ മൂന്നാമത്തെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലക്സ് ബസ്സില്‍ കയറി സീറ്റുറപ്പിച്ച്‌ നീങ്ങിത്തുടങ്ങുമ്പോള്‍ നടന്നുവളര്‍ന്ന ഗ്രാമചേരികളെ ഞാനൊന്നുകൂടി ആര്‍ത്തിയോടെ നോക്കിക്കണ്ടു. ഇരുള്‍മുറ്റിയ ആ വീഥികളില്‍ ഓടിമറയുന്ന വീടുകളിലെ അകം പ്രകാശങ്ങളെല്ലാം അണഞ്ഞു തുടങ്ങിയിരുന്നു..

തിരുവനന്തപുരം ലകഷ്യമാക്കി കുതിച്ചുപായാനൊരുങ്ങുന്ന സര്‍ക്കാര്‍ ബസ്സില്‍ അധികമൊന്നും യാത്രികരുണ്ടായിരുന്നില്ല, അപ്പോള്‍. ഉള്ളവരില്‍ ഭൂരിഭാഗവും ഉറക്കിലേക്ക് വഴുതിപ്പോയിരുന്നു.
കളിച്ചും പഠിച്ചും,ബാല്യ- കൌമാരങ്ങളോട് കലപില കൂട്ടിയും വളര്‍ന്നുവന്ന ജീവിത സ്വാതന്ത്ര്യങ്ങളുടെ പച്ചപ്പുനിറഞ്ഞ ഗ്രാമഭൂവില്‍ നിന്ന് അഭിവൃദ്ധികളുടെ അക്ഷയഖനികള്‍ തേടി ഒരു അറിയാഭൂമികയിലേക്ക് വന്‍കരകള്‍ താണ്ടി യാത്രയാകുന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ വിറ കൊണ്ടിരുന്നു മനസ്സും മേനിയും..

സന്തോഷത്തിന്‍റെ നൌകയില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന പാതി മനസ്സിലേക്കപ്പോഴും പരിഭ്രമത്തിന്‍റെ തിരമാലകള്‍ ചുഴറ്റിയടിച്ചു. അധ്യയനത്തിനും അധ്യാപനത്തിനുമായി ചെലവിട്ട നീണ്ട അര്‍ധ ദശകം കാലം കുടുംബവുമായി വേര്‍പ്പെട്ടുനിന്ന് നേടിയെടുത്ത ഗൃഹാതുരത്വത്തിന്‍റെ ആത്മ പ്രതിരോധങ്ങള്‍.. എല്ലാം ചോര്‍ന്നു പോകുന്നത് പോലെ...

പിടിവിട്ട ചിന്തകളില്‍ ആടിയുലഞ്ഞങ്ങനെ നീണ്ടുപോയ ബസ് യാത്ര, രണ്ട് മണിക്കൂറിനൊടുവില്‍ അങ്കമാലിയില്‍ അവസാനിക്കുമ്പോള്‍ പാതിരാ കഴിഞ്ഞിരുന്നു. വിജനമായിക്കിടക്കുകയായിരുന്നു, അപ്പോള്‍ നാല്‍പത്തിയേഴാം ദേശീയപാത.

യാത്രികരെ പ്രതീക്ഷിച്ച് കാത്തുകിടന്ന ഒരു ഓട്ടോയില്‍ എയര്‍പോര്‍ട്ടിലേക്ക് നീങ്ങുമ്പോള്‍ കോടമഞ്ഞിന്‍റെ തണുപ്പും വിചാര വികാരങ്ങളുടെ വേലിയേറ്റങ്ങളും വീണ്ടും ഹൃദയമിടിപ്പുകളെ താളം തെറ്റിച്ചിരുന്നു.

അകലെ നിന്നു തന്നെ ഞാന്‍ അത് കണ്ടു; പ്രാക്തന വാസ്തു മാതൃകയില്‍ പണികഴിപ്പിച്ചിരിക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളം.

ആ ആകാശമാര്‍ഗ്ഗിലേക്കുള്ള ആഗമനം ആദ്യത്തേതായിരുന്നല്ലോ!

പരിചിതമല്ലാത്തൊരു ദീര്‍ഘ യാത്രയിലേക്കുള്ള പരിഭ്രമങ്ങള്‍ നിഴലിച്ചു കണ്ടതിനാലാകണം, കൂടെവന്ന മുഹമ്മദലിയും അബ്ദുല്‍അസീസും കൂടെക്കൂടെ നിര്‍ദേശങ്ങള്‍ തന്ന് ഈ അനുജന് ധൈര്യം പകര്‍ന്നിരുന്നു.

അങ്ങനെ, വീടിനോടും നാടിനോടും വിടചൊല്ലിവന്ന് ഒടുവില്‍ രാജ്യത്തോടും രാജിയാകാന്‍ ഇക്കമാരോടൊക്കെ വാക്കുകള്‍ ചോദിച്ച്, അവരുടെ കരങ്ങള്‍ കവര്‍ന്ന് ഞാന്‍ എയര്‍പോര്‍ട്ടിനകത്തേക്ക് കടന്നു; സൃഷ്ടാവിന്‍റെ നാമധേയത്തില്‍..

***                                 ***                                     ***
ഏപ്രില്‍ 27/2004

പുലര്‍ച്ചെ 2 മണി കഴിഞ്ഞിരുന്നു, ഒരു നെടുവീര്‍പ്പിനൊപ്പം നെടുമ്പാശ്ശേരിയില്‍ നിന്ന് പറന്നുപൊന്തിയപ്പോള്‍.

ചിരകാലാഭിലാഷം പൂവണിഞ്ഞ വിമാനയാത്ര!

ജീവിതത്തിന്‍റെ പുതിയ മേച്ചില്‍പ്പുറം തേടി കൊതിച്ചിരുന്ന വിദേശയാത്ര പക്ഷെ, വിദൂരതയിലേക്ക് തന്നെ വിധിച്ചു പോകുമെന്ന് ആരാണ് ഓര്‍ത്തുപോയത്?

സുഹൃത്തുക്കളും സഹപാഠികളും 'സ്വപ്നഭൂമി' യായ ഗള്‍ഫിലേക്ക് വിമാനം കയറിപ്പോകുമ്പോഴൊക്കെ വാനവും നോക്കി വെള്ളമിറക്കുന്ന ഒരു നാട്ടിന്‍പുറത്തുകാരനാവാനാണ് എനിക്ക് യോഗമുണ്ടായത്.

സ്വപ്രയത്നത്താല്‍ വിദ്യ നേടുമ്പോള്‍ ചില തീര്‍ച്ചപ്പെടുത്തലുകള്‍ക്ക് ഞാനും കച്ചമുറുക്കിയിരുന്നു.

തൃശ്ശൂരിലെ കാട്ടൂരിലും, ഇരിങ്ങാലക്കുടയിലെ താണിശ്ശേരിയിലും, കൈപ്പമംഗലത്തെ കൂരിക്കുഴിയിലും ഒരുപറ്റം കുരുന്നു ഹൃദയങ്ങളില്‍ അറിവിന്‍റെ കൈത്തിരികള്‍ കത്തിച്ചു വച്ച് ഞാന്‍ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങള്‍.. മണപ്പുറത്തിന്‍റെ മണ്ണില്‍ 'മായ' യില്‍ നിന്ന് അക്കാദമിക് അറിവുകളും 'സിഗ്മ' യില്‍ നിന്ന് സാങ്കേതികജ്ഞാനവും സ്വായത്തമാക്കി, തൃപ്രയാര്‍ 'സുഭാഷ് കമ്പനി'യിലെ ഒരിക്കലും മറക്കാത്ത സുഹൃദ് വൃന്ദത്തോടൊപ്പം ചേര്‍ന്ന് കണക്കെഴുത്തിന്‍റെ പുരാതന പാഠവും അഭ്യസിച്ച് കാത്തിരുന്നു,ഒട്ടേറെ മാസങ്ങള്‍ ഒരു വേഴാമ്പലായി..
അറേബ്യന്‍ ചക്രവാളം തേടി ആകാശനീലിമയിലൂടെ പറന്നു പോകുന്നതും കാതുകളിലെന്നും ജിജ്ഞാസയുടെ കൌതുകം തീര്‍ത്തിരുന്ന ആ സ്വപ്ന രാജ്യത്ത് മോഹങ്ങള്‍ കൊ ണ്ട് കൊട്ടാരങ്ങള്‍ പണിയുന്നതും എത്രയെത്ര കിനാവ്‌ കണ്ടിരുന്നെന്നോ!

അതെ, ആ കിനാക്കളുടെ സാക്ഷാല്‍ക്കാരങ്ങളായിരുന്നു, ആ ആകാശപ്പൊയ്കയില്‍ വിരിഞ്ഞ ഓരോ നിമിഷങ്ങളും..!!

കണ്ണാടി ജാലകത്തിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ ദീപപ്രഭകളാല്‍ സൗന്ദര്യം പുതച്ചു നില്‍ക്കുകയായിരുന്നു കൊച്ചി. സ്വപ്നങ്ങളുടെ സപ്ത വര്‍ണങ്ങള്‍ പിന്നെയും ആ വിണ്ണിലും എന്‍റെ കണ്ണിലും അലങ്കാരങ്ങളുടെ മാരിവില്ലുകളായി....

പതിയെ ചിതറി ചിന്തകള്‍. വീടും പ്രിയപ്പെട്ടവരും..

മഴ തിമിര്‍ത്തു പെയ്യുന്നുണ്ടായിരുന്നു അവിടെ. ഒത്തുചേര്‍ന്ന കുടുംബാംഗങ്ങള്‍ക്കും അറിഞ്ഞുവന്ന അയല്‍വാസികള്‍ക്കുമിടയില്‍ ഉമ്മറത്തപ്പോഴും ഉന്മേഷം ചോര്‍ന്നിരിക്കുകയായിരുന്നു, ബാപ്പ.

അകത്ത്, ആള്‍ക്കൂട്ടത്തിനിടയില്‍ നോവുനിറഞ്ഞ ഹൃദയവുമായി ഉമ്മയും..

ഹക്കീമും അളിയനും ഇക്കമാരില്‍ ചിലരും ചേര്‍ന്നാണ് ലഗേജ് കെട്ടിയത്. വന്നവരോടൊക്കെ കുശലം ചോദിച്ചും യാത്ര പറഞ്ഞും അകത്ത് നില്‍ക്കുമ്പോള്‍ പടിഞ്ഞാറകത്തെ വാതില്‍പ്പടിയും ചാരി എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്നോ, വല്യാത്ത?

പൂരം വറുത്തതും കൈപ്പത്തിരിയും വെളുത്തുള്ളികൊണ്ട് അച്ചാറിട്ടതുമൊക്കെ ഉണ്ടാക്കിത്തന്ന, താത്ത(ഒടുവിലെ പെങ്ങള്‍) പിന്നെയും പിന്നാലെ വന്ന് ചോദിച്ചു കൊണ്ടിരുന്നു, ആ തിരക്കുള്ള ദിവസത്തിന്‍റെ തലേന്ന് വരെയും എന്‍റെ ഓരോ പൂതികള്‍..

അവളെ ഞാന്‍ കണ്ടു, പിരിയാന്‍ നേരം, പഴയ അടുക്കളയില്‍ മരക്കാലുകള്‍ കോര്‍ത്തിട്ട നീളന്‍ ജാലകത്തിനരികെ കറുത്ത മരപ്പത്തായത്തിന്മേല്‍ സങ്കടപ്പെട്ട്..

വ്യാകുലത വട്ടമിട്ടിരുന്നെങ്കിലും മൂത്തുമ്മയുടെ മുഖത്ത് സന്തോഷം പൂത്തുനിന്നിരുന്നു.. കൈക്കുഞ്ഞുങ്ങള്‍ക്ക്‌ ചോറ് കൊടുത്തും മുക്കുമൂലകളില്‍ ഒതുങ്ങിയും സഹോദര ഭാര്യമാര്‍ യാത്രയെ മനസ്സേറ്റിയതുപോലെ..

കൂട്ടം കൂടിയാല്‍ ബഹളങ്ങളില്‍ മുഴുകുന്ന കുട്ടികള്‍ പോലും അപ്പോള്‍ ശാന്തമായ പുഴ പോലെ അവിടെയാകെ ഒഴുകി നടന്നു..

അതെ! തളം കെട്ടിനില്‍ക്കുന്ന മൂകതയും ഫലിതങ്ങള്‍ പ്രസരിച്ച കൊച്ചുവര്‍ത്തമാനങ്ങളും എന്‍റെ തറവാട്ടു വീടിനെ ഇന്നലെ, ആദ്യമായി ഒരു 'ഗള്‍ഫ് ഭവന' മാക്കിത്തീര്‍ക്കുന്ന കുടുംബ ചടങ്ങിന് സാകഷ്യം വഹിക്കുകയായിരുന്നു. സന്തോഷവും സന്താപവും ഒന്നുചേര്‍ന്ന ആ രാവിന്‍റെ നൊമ്പരം പേറി തനിച്ചുറങ്ങുകയാകും ഇപ്പോള്‍ എന്‍റെ കൂടപ്പിറപ്പുകള്‍..

********************

സാന്ദ്രമായ സംഗീതത്തുള്ളികള്‍ക്കൊപ്പം വന്ന അനൌണ്‍സ്മെന്റാണ് ചിന്താമയക്കങ്ങളില്‍ നിന്നുണര്‍ത്തിയത്. ചത്രപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ്‌ ചെയ്യുകയാണെന്ന അറിയിപ്പ്. പട്ടണ പ്രാന്തങ്ങളെയും ചേരികളെയും വലം വച്ച് ഞങ്ങളെ വഹിച്ച ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം മുംബൈയില്‍ നിലം തൊടുമ്പോള്‍ പുലരിയിലേക്ക് വരികയായിരുന്നു, നഗരം.

കേട്ടുകേള്‍വി മാത്രമുള്ള മുബൈ; അധോലോകങ്ങളും ക്രിമിനലുകളും രതിസുന്ദരികളും വാഴുന്ന നഗരം..

ട്രാന്‍സിസ്റ്റ് പരിശോധനകള്‍ പൂര്‍ത്തീകരിച്ച് ഇന്റര്‍നാഷണല്‍ ടെര്‍മിനലിലേക്ക് പോകുന്നതിനു പകരം, വഴിയറിയാതെ പുറത്തേക്കായിരുന്നു ഞാന്‍ കടന്നു പോയത്. അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ പാസ്പോര്‍ട്ടില്‍ തിരുകിവച്ച നീളന്‍ ടിക്കറ്റ് നീട്ടിപ്പിടിച്ച്‌ പലരോടും സഹായം ചോദിച്ച് യഥാര്‍ത്ഥ ടെര്‍മിനലില്‍ എത്തിച്ചേര്‍ന്നു. സാധനങ്ങള്‍ ശേഖരിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഒരു പരിഭ്രമം; എന്‍റെ ലഗേജ് കാണുന്നില്ല. മറ്റു മൂന്നാലു പേരുടെയും മിസ്സായിരിക്കുന്നു.. അത്യാവശ്യ സാധനങ്ങളൊക്കെ അതിലായതിനാല്‍ ആകുലത അധികരിച്ചു. എന്തു ചെയ്യും? ഏതാനും മിനുട്ടുകള്‍ നിശ്ചയമില്ലാതെ നിന്ന് തിരിഞ്ഞെങ്കിലും മറ്റുള്ളവര്‍ക്കൊപ്പം ബാഗേജ് കൌണ്ടറില്‍ പോയി പരാതി നല്‍കി. എന്നാല്‍, ഏതാനും സമയത്തിനകം സഹയാത്രികര്‍ക്ക് സാധനങ്ങള്‍ തിരിച്ചു കിട്ടിയെങ്കിലും.....

എന്‍റെ 'ബേജാറുകള്‍' ജോറായി വന്നു. വിഷണ്ണനായി നില്‍ക്കവേ, കൌണ്ടറിലെ ജീവനക്കാര്‍ പറഞ്ഞു: ''കുറച്ചു കൂടി കാത്തിരിക്കൂ.. താങ്കളുടെ ബഗേജിന്‍റെ ഡെസ്റ്റിനേഷന്‍ മാറിപ്പോയതാണ്. തിരിച്ചെത്തിച്ചു തരാം..''

കംപ്ലയിന്റ്റ് കേന്ദ്രത്തിനു സമീപം ഒരൊഴിഞ്ഞ കസേരയില്‍ പ്രതീക്ഷയോടെ ഇരിക്കുമ്പോള്‍ ക്ഷീണവും ഉറക്കച്ചടവും കീഴടക്കിക്കൊണ്ടിരുന്നു.

''മിസ്റ്റര്‍ റഫീഖ്..റഫീഖ്.....'' അവ്യക്തതയില്‍ നിന്നുപോലെ വിളികേട്ടുണരുമ്പോള്‍ മുന്നില്‍ നില്‍പ്പുണ്ടായിരുന്നു ബഗേജ് കൌണ്ടറിലെ നീണ്ടുമെലിഞ്ഞ ഒരാള്‍. അദ്ദേഹം പറഞ്ഞു: ''റഫീഖ്,താങ്കളുടെ ബഗേജ് ബെല്‍റ്റിലെത്തിയിട്ടുണ്ട്''

ആശ്വാസം നിശ്വസിച്ച്‌ അതുമായി അടുത്ത ലോന്ചിലേക്ക് നീങ്ങുമ്പോഴും പരിഭ്രമങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നില്ല.

ഏസിയില്‍ തണുത്തു വിറച്ച അസ്വാസ്ഥ്യം. ഉറക്ക നഷ്ടത്തിന്‍റെ കോട്ടുവായ്..

പരവശതയുടെ പാരമ്യത്തിലേക്കു തന്നെ വീണു പോകുന്നു.. നല്ല വിശപ്പ്‌; ദാഹവും..

കുറച്ചകലെ കണ്ട റസ്റ്റോറണ്ടിലേക്ക് നീങ്ങി ഒരു കോഫിക്ക് ഓര്‍ഡര്‍ കൊടുത്തപ്പോഴാണ്‌ മതിലില്‍ പതിച്ച പന്ത് പോലെ റെസ്പോണ്ട് വന്നത്; 78 രൂപ! ദെന്‍ വാട്ടര്‍? ''പെര്‍ ബോട്ടില്‍ ഫിഫ്റ്റി ഫൈവ്..''

വെറുതെ ഒരു ''താങ്ക്യു'' പാഴാക്കി ഇറങ്ങിപ്പോരുമ്പോള്‍ എന്‍റെ എല്ലാ ചോദനകളും ശമിച്ചു കഴിഞ്ഞിരുന്നു!

കൈവശമുണ്ടായിരുന്നത് ആകെ 50 ഇന്ത്യന്‍ രൂപയും 100 അമേരിക്കന്‍ ഡോളറുമായിരുന്നല്ലോ...!

***                         ***                                  ***

ദുബായിലേക്കുള്ള രണ്ടാം ഫ്ലൈറ്റിന് പിന്നെയും കാത്തിരിപ്പുണ്ടായിരുന്നു, ഒന്നര മണിക്കൂര്‍.

ഓരോന്നും ചിന്തിച്ചിരുന്നപ്പോള്‍ വീടും നാടും ആലോചനകളെ അലങ്കോലമാക്കി വീണ്ടും മനോമുകുരത്തിലെത്തി. അപ്പോള്‍ അടുത്തുകണ്ട പബ്ലിക്ബൂത്തില്‍ ചെന്ന് വീട്ടിലേക്ക് വിളിച്ചു. യാത്രയയക്കാന്‍ വന്ന സഹോദരങ്ങള്‍ തിരിച്ചെത്തിയതെ ഉണ്ടായിരുന്നുള്ളൂ. മുംബൈയിലെ കാത്തിരിപ്പിനിടയില്‍ വെറുതെ വിളിച്ചതാണെന്നും കാര്യമായ പ്രശ്നങ്ങളൊന്നും യാത്രയിലില്ലെന്നും ധരിപ്പിച്ച് ടെലിഫോണ്‍ സംഭാഷണത്തിന് വിരാമമിട്ട് അടുത്ത 'സഹന'ത്തിനായി ഞാന്‍ ‍ലോഞ്ചിലേക്കു മടങ്ങി.

*****

കമനീയത കൊണ്ട് മനം കവര്‍ന്നതായിരുന്നു, എമിറേറ്റ്സ് ഫ്ലൈറ്റ്. ആദ്യമായി കയറിയ വിമാനത്തിലേക്കാള്‍ ആസ്വദിച്ചു, അതിന്‍റെ ആശ്ചര്യങ്ങളും സുഖലോലുപതയും! അറേബ്യന്‍ താരുണ്യത്തിന്‍റെ ലാവണ്യവും പടിഞ്ഞാറിന്‍റെ സൗന്ദര്യ സങ്കല്‍പങ്ങളും ചായംപൂശിയ എയര്‍ഹോസ്റ്റസ്.. അത്യാകര്‍ഷകമായിരുന്നു, അവരുടെ കുലീനതയും സേവന സന്നദ്ധതയും! ജീവിതത്തിലന്നുവരെ കാണുകയും രുചിക്കുകയും ചെയ്യാത്ത സ്വാദൂറും വിഭവങ്ങള്‍ തന്ന് ആ ആകാശമേലാപ്പിലൂടെ അവര്‍ എന്നെ ആനയിച്ചു.. ഹൃദ്യമായ വാനനുഭവം..
സുഖ സൗഭാഗ്യത്തിന്‍റെ സ്പര്‍ശനങ്ങള്‍ അപാദചൂഡം അനുഭവിച്ചറിഞ്ഞപ്പോള്‍ സര്‍വാധിപനെ സ്മരിച്ചു, മനസ് നിറയുവോളം..

*******

എപ്പോഴോ വഴുതി, നിദ്രയിലേക്ക്.

ആര്‍ദ്രമായ സംഗീതം അബോധമനസ്സിലേക്കിറങ്ങവേ, കണ്ണുകള്‍ തുറക്കുമ്പോള്‍ താണു പറക്കുകയായിരുന്നു, ആകാശപ്പക്ഷി. കണക്കുപുസ്തകത്തിലെ ഗ്രാഫുകള്‍ പോലെ ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. നോക്കെത്താദൂരം നീലക്കടല്‍.. കഥകള്‍ കേട്ട് കണ്ണുകളില്‍ തിളങ്ങിയിരുന്ന 'ദുബൈ' കണ്ടുതുടങ്ങുകയാണ്. കാലങ്ങള്‍ക്ക് മുമ്പ്, അത്തറും പേനയും ''കുപ്പായശീല''യും അളിയന്‍മാര്‍ കൊണ്ടുവന്ന അറബ്നാട്..

'ഖാഫ്മല കണ്ട പൂങ്കാറ്റെ' എന്ന ബാല്യകാലത്തെ ഇഷ്ട ഗാനം അകതാരില്‍ അലയടിച്ചു...

***********

ദൃഷ്ടികോണുകളില്‍ നിന്നെല്ലാം ഒളിച്ചോടി നീണ്ടുപരന്നു കിടന്നു, എണ്ണപ്പണത്താല്‍ കണ്ണന്ജിതമാക്കിയ ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്! അസൂയാവഹമായിരുന്നു, അതിന്‍റെ അഴകും അലങ്കാരങ്ങളും. ചിഹ്നങ്ങളും ചിത്രങ്ങളും പതിച്ച ഒട്ടേറെ കവാടങ്ങളും പരവതാനികള്‍ വിരിച്ച പോലെ ക്രമീകരിച്ച ലോഞ്ചുകളും തനിയെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അത്യാധുനിക വാക്കിംഗ് വേ കളുമൊക്കെ കണ്ടപ്പോള്‍ ഞാനാകെ ആശയക്കുഴപ്പത്തിലായി. പലരും പല സ്ഥലങ്ങളിലേക്കും തിരിയുന്നു. എങ്ങോട്ട് പോകണം? നിശ്ചയമില്ല.. ആരെയും അടയാളപ്പെടുത്താനാവാത്ത വിധം പ്രവഹിച്ചു കൊണ്ടിരുന്നു, യാത്രികര്‍.

ചോദിക്കാം; വായിലെ നാവ് ഉപയോഗിക്കാനുള്ളതാണല്ലോ എന്ന ആത്മഗതത്തോടെ ഒരു പ്രധാന കവാടത്തിലെത്തി. അവിടെ, കമനീയമാക്കിയ ഒരു കൌണ്ടറില്‍ അധരത്തില്‍ ചായംതേച്ച് അല്‍പം ഗര്‍വോടെ ഇരിക്കുകയാണ് ഒരു യുവതി. ഞാന്‍ ടിക്കറ്റ് നീട്ടി. ഒറ്റ നോട്ടത്തില്‍ തന്നെ ടിക്കറ്റ് തിരിച്ചു തന്ന് അവളെന്തൊക്കെയോ അറബിയില്‍ മൊഴിഞ്ഞു; ചൂയിന്‍ഗം വായിലിട്ടത്പോലെ. എനിക്കൊന്നും മനസ്സിലായില്ല. മറ്റൊരു കൌണ്ടറിലേക്ക് വെച്ചുപിടിച്ചു. ഒരു ചെറുപ്പക്കാരന്‍; കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ തിരക്കിയ ശേഷം അയാള്‍ വിശദീകരിച്ചു തന്നു: '' താങ്കളുടെ അടുത്ത ഫ്ലൈറ്റ് നാളെ പുലര്‍ച്ചെ 3.30 നാണ്. അക്കമഡേഷന്‍ സൌകര്യമില്ലെങ്കിലും താങ്കള്‍ക്ക് ഭക്ഷണമുണ്ട് ''. നേരത്തെ തന്നെ ലഭിച്ചുകഴിഞ്ഞിരുന്ന ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പ് ചെയ്ത് തന്ന് അദ്ദേഹം തുടര്‍ന്നു: '' അതാ, ആ കാണുന്നവയില്‍ താങ്കള്‍ക്ക് താല്‍പര്യമുള്ള റസ്റ്റോറന്റില്‍ പോകാം..''

ആത്മാര്‍ഥമായി നന്ദി പറഞ്ഞ ശേഷം ഞാന്‍ വാച്ചിലേക്ക് നോക്കി.ഇന്ത്യനില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. . മാറ്റാന്‍ മെനക്കെട്ടില്ല. ആ സമയസൂചിക കാണുമ്പോഴൊക്കെ ഒരു സുഖം തോന്നി. എയര്‍പോര്‍ട്ടിനകത്ത് ഉടനീളം കാണപ്പെട്ട വലിയ ക്ലോക്കുകളിലേക്ക് നോക്കുമ്പോള്‍ ഉച്ചയോടടുക്കുകയാണ് നേരം. വിശന്നു തുടങ്ങിയിട്ടുണ്ട്. എത്രയോ മണിക്കൂറുകള്‍ ഇവിടെ കഴിച്ചു കൂട്ടേണ്ടതാണല്ലോ..

'കറുത്ത ഭൂമി' യിലേക്ക് കയറിപ്പോകാന്‍ പാതിദിവസത്തെ കാത്തിരിപ്പുണ്ട്‌. ചിന്താഭാരവുമായി ഒരു റസ്റ്റോറന്റിലേക്ക് നീങ്ങി. കൌണ്ടറില്‍ ടിക്കറ്റ് കാണിച്ച് അകത്തേക്ക് പ്രവേശിച്ചപ്പോള്‍ അത്ഭുതപ്പെട്ടു പോയി! വലിയ വട്ടമേശകള്‍ക്ക് മുകളില്‍ നിരത്തിവച്ചിരുന്നു വിവിധതരം ആഹാരവസ്തുക്കള്‍. കുറേപേര്‍ സകുടുംബം ശാപ്പിടുന്നു. 'ഔപചാരികത'യൊന്നും പുറത്തെടുക്കാതെ രണ്ടുതരം ചോറും മൂന്നുതരം കറിയും കുറച്ച് സലാഡുകളും സെലക്ട് ചെയ്ത് ഒരു മൂലയിലെ ടാബിളില്‍ ചെന്നിരുന്നു. കൈ കഴുകാനൊന്നും സൗകര്യം കണ്ടില്ല.മറ്റുള്ളവരൊക്കെ സ്പൂണുകള്‍ കൊണ്ടാണ് കഴിക്കുന്നത്‌. കൂടെ വിവിധതരം സ്റ്റീല്‍ കത്തികളും തോണ്ടികളും.. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍....? ഞാനും അനുകരിച്ചു; നിവൃത്തിയില്ലല്ലോ!

****************

ഓപ്പണ്‍ ലോന്ച്ചുകളില്‍ ചെന്നിരുന്നെങ്കിലും ആരെയും കൂട്ടിനു കിട്ടിയില്ല. എല്ലാവരും സ്വന്തം കാര്യങ്ങള്‍ക്കായി തിരക്കുപിടിച്ച് നടക്കുകയാണ്. ബോറടിച്ചു വയ്യ! രാജകീയ കൊട്ടാരം പോലെ അലങ്കാരം പുതച്ചു കിടന്ന വിശാലമായ ഹാളിലൂടെ നടന്ന് കുറെ കാഴ്ചകള്‍ കണ്ടു. ഭാരം കനത്ത സ്യൂട്ട് കേസ് പിടിച്ച് കൂടുതല്‍ നടക്കാനാവുന്നുമില്ല. ഒരൊഴിഞ്ഞ സ്ഥലത്ത് ഉപവിഷ്ടനായി സമയങ്ങളെ ശപിച്ചുതള്ളി. ഇനിയും എത്ര സമയങ്ങള്‍...?

പതുക്കെയാണ് ഓര്‍മ വന്നത്; സൗജന്യമായി ഉപയോഗിക്കാവുന്ന ഫോണ്‍ എയര്‍പോര്‍ട്ടിനകത്ത് യഥേഷ്ടമുണ്ടെന്ന് മൂത്തുമ്മയുടെ മകന്‍ 'കുട്ടി' പറഞ്ഞ കാര്യം.. അവനും ഫാമിലിയും ദുബൈയിലുണ്ടല്ലോ. തെരഞ്ഞു നടന്നപ്പോള്‍ അത്തരം കുറെ ഫോണ്‍ കാബിനുകള്‍ കണ്ടെത്തി. നാട്ടു-വീട്ടു വിശേഷങ്ങളും കാത്തിരിപ്പ്‌ ദുരിതവും വിവരിച്ച് ജേഷ്ടനോടും ഭാര്യയോടും കുറെ സമയം പങ്കുവച്ചു.

പിന്നെ, ശാന്തമായ മറ്റൊരിടത്തേക്ക് മാറി പ്രവാസത്തിന്‍റെ 'ജീവിതസുഖങ്ങള്‍' ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. ജോലിയില്‍ മികവ് പുലര്‍ത്തണം. അത്യധ്വാനം ചെയ്ത് പണം നേടണം. കടബാധ്യതകളൊക്കെ കൊടുത്തു വീട്ടണം. മാസം തോറും ബാപ്പയുടെ പേരില്‍ വീട്ടിലേക്ക് പണമയക്കണം. പുരാതനമായ എന്‍റെ തറവാട് വീട് പുനരുദ്ധരിക്കണം... എന്തെല്ലാം പദ്ധതികള്‍!

ആഗ്രഹങ്ങളുമായി അഭിരമിക്കവേ, വേഷം കൊണ്ട് മലയാളികളാണെന്ന് തോന്നിച്ച മൂന്നുപേര്‍ നടന്നുവരുന്നത് കണ്ടു. കമ്പനിയാക്കാന്‍ കഴിയുമോ? എങ്കില്‍ അതൊരു വല്ലാത്ത കാര്യമാകും. അടുത്തെത്തിയപ്പോള്‍ ആംഗലേയത്തില്‍ അന്വേഷിച്ചു. ഹോ, ഭാഗ്യം! മലയാളികള്‍ തന്നെ! എന്നെപോലെ ഫ്ലൈറ്റിനായി വൈറ്റ് ചെയ്യുന്നവര്‍. അല്‍പ സമയത്തിനകം ഞങ്ങള്‍ നല്ല സഹൃദത്തിലായി.ക്ഷീണവും ചടപ്പും കോട്ടുവായ്ക്ക് തുടക്കമിട്ടപ്പോള്‍ മൂവരെയും ഞാന്‍ കോഫി കുടിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ ഇപ്പോള്‍ കുടിച്ചതേയുള്ളൂ എന്ന് പറഞ്ഞ് അവര്‍ ക്ഷണം നിരസിച്ചു. ഞാനൊറ്റക്ക് പോയങ്കിലും ഡോളര്‍ മാറിക്കിട്ടാതത്തിനാല്‍ 'കുടി' നടന്നില്ല. വിവരമറിഞ്ഞപ്പോള്‍ സംഘത്തിലൊരാള്‍ പത്ത് ദിര്‍ഹം തന്ന് എന്നെ വീണ്ടും പറഞ്ഞയച്ചു. സൗഹൃദത്തിന്‍റെ വിലയറിഞ്ഞ സമയം! എന്നാല്‍ അവരുമായി കൂടുതല്‍ ഇടപഴകിയപ്പോഴാണ് ഞാനൊരു യാഥാര്‍ത്ഥ്യം മനസ്സിലാക്കിയത്. വശ്യമായ പെരുമാറ്റവും ഹൃദ്യമായ സൗഹൃദവും കിരീടം ചൂടിയ അവര്‍, ഒരു സാമ്രാജ്യത്തിലെ രാജ്ഞികളാണെന്ന സത്യം..

സിരകളില്‍ ഉന്മാദത്തിന്‍റെ ലഹരി നിറച്ച് സഞ്ചരിക്കുന്ന മൂന്ന് തരുണികള്‍..

(അവസാനിക്കുന്നില്ല)

6 comments:

...nEju... said...

Valare nannayirikunnu rafeeq.. adutha bagathinayi..kathirikunnu..

Basheer said...

ഓര്‍മ്മകള്‍ കോര്‍ത്തിണക്കി,
അനുഭവങ്ങള്‍ പങ്കുവെച്ച്‌,
താങ്കളുടെ ഈ എഴുത്തുപുര ഒരു സര്‍ഗ്ഗവേദിയാകുന്നു.

ആഭിവാദനങ്ങള്‍.
സ്‌നേഹത്തോടെ,
ബഷീര്‍.

vimarshakan said...

kollaaaaaaaaaam!
thudakkam !

thudaruka...

Anonymous said...

THANKALUDE YATHRAYILE ANUBAVANGALE
THANKALUDE ORMAKALLILUDE NJANGALUMAYI PANGUVEKKUKA MATHREAM ALLA RAFEEQ NEE CHEYDADU... NJANGALEYUM KOODI NEE YATHRAYAVUKA AANU CHEYDADU...THEERCHAYAYUM INIYUM EZHUDUGA...NALLERU BAVI THANKALLE KATIRIKKUKA...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നല്ല അവതരണം കേട്ടോ. പക്ഷെ കുറച്ചു നീളം കൂടിയില്ലേ എന്നൊരു സംശയം. എല്ലാവര്ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാവുമെങ്കില്‍ കൂടി അവതരണ രീതി വേറിട്ട്‌ നില്‍ക്കുന്നു. ഭാവുകങ്ങള്‍!!!

നന്ദിനിക്കുട്ടീസ്... said...

നല്ല വിവരണം സുഹ്രുത്തെ. അഭിനന്ദനങ്ങള്‍...