-------------------------------------
വൈയക്തിക വൈഷമ്യങ്ങളുടെ കദനഭാരങ്ങളാണ് പ്രവാസജീവിതങ്ങളെ മരുഭൂമിയാക്കുന്നത്.
--------------------------------------
വേതനവും വിശ്രമവും വിഭവസമൃദ്ധമായ ഭക്ഷണവും മാനസീകോല്ലാസവും ലഭ്യമായി, ലളിതവും ആഹ്ലാദകരവുമായി ചലിച്ചു തുടങ്ങിയ അവിടുത്തെ ജീവിതത്തിലേയ്ക്ക് പൊടുന്നനെയാണ് ഒരു കദനം കടന്നുവന്നത്.
സഹോദരിയുടെ നിര്യാണം.
മൊസാംബിക്കില്‍ വന്നു ചേര്‍ന്ന് ഏഴു മാസം കഴിഞ്ഞപ്പോള്‍ സന്തോഷങ്ങളെല്ലാം കണ്ണീരില്‍ മുക്കി എന്‍റെ മൂത്ത സഹോദരി ഫാത്വിമ(38) ഈ ലോകത്തോട് വിടമൊഴിഞ്ഞു.
അന്ന്, 2004 ഡിസംബര്‍ 19 ന്‍റെ ഡയറിക്കുറിപ്പില്‍ ഇങ്ങനെ മാത്രം കുറിച്ചിടാനേ എനിയ്ക്ക് കഴിഞ്ഞിട്ടുള്ളൂ..
'' ആയിഷാ എന്ന സഹോദരിയുടെ വേദനാജനകമായ വേര്‍പാടിന് ശേഷം ഫാത്വിമ എന്ന പ്രിയപ്പെട്ട പെങ്ങള്‍ ഈ ദിവസം അസര്‍ നമസ്കാരത്തിനിടെ എന്നില്‍ നിന്ന് (ഞങ്ങളില്‍ നിന്ന്) എന്നെന്നേക്കുമായി കണ്മറഞ്ഞു പോയി.
രണ്ടവയവങ്ങള്‍ ഇപ്പോള്‍ എന്‍റെ ശരീരത്തില്‍ നിന്ന് കൊഴിഞ്ഞുപോയതു പോലെ...''
മൊസാംബിക്ക് സര്‍ക്കാറിന്‍റെ മത്സ്യബന്ധന- കാര്‍ഷിക പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനു വേണ്ടി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദഗ്ധ സംഘത്തില്‍ ഒരു മലയാളിയുമുണ്ടായിരുന്നു.
സാമൂഹ്യ സേവനത്തില്‍ മാസ്റ്റര്‍ ബിരുദം (MSW) നേടിയ ആശാബായ് തങ്കമ്മ.
ആലപ്പുഴ ജില്ലയിലെ പന്തളം സ്വദേശിനി.
മപ്പുട്ടോയിലായിരുന്നു ആദ്യ നിയമനമെങ്കിലും 'ബൈറ' യിലേക്ക് മാറ്റപ്പെട്ട അവര്‍ ഞങ്ങളുടെ
റെസിഡന്‍സ് ഏരിയയിലാണ് താമസത്തിനെത്തിയത്.
വിവിധ കമ്പനികളിലായി പതിനന്ജില്‍ താഴെ മാത്രം മലയാളികളുണ്ടായിരുന്ന ബൈറ പ്രവിശ്യയില്‍ പുതിയ ആളുടെ ആഗമനം
എല്ലാവരിലും ആഹ്ലാദമുണ്ടാക്കി. ആദ്യം പരിചയപ്പെട്ടത് സുഹൃത്ത് നിയാസിനെയും എന്നെയുമായതിനാല്‍ വിപുലമായിരുന്നു ഞങ്ങളുടെ സൗഹൃദം.
എല്ലാവരിലും ആഹ്ലാദമുണ്ടാക്കി. ആദ്യം പരിചയപ്പെട്ടത് സുഹൃത്ത് നിയാസിനെയും എന്നെയുമായതിനാല്‍ വിപുലമായിരുന്നു ഞങ്ങളുടെ സൗഹൃദം.
അന്ന്, അപൂര്‍വമായി ഒത്തുകിട്ടിയതായിരുന്നു ഒരു അവധി ദിനം.
വിരസമായ ദിനത്തില്‍നിന്ന് വിമോചനം തേടി ആശയുടെ ഫ്ലാറ്റിലേക്ക് വന്നതായിരുന്നു
ഞാനും നിയാസും.
സംസാരിച്ചിരിക്കവേ സുഹൃത്തിന്‍റെ മൊബൈല്‍ ശബ്ദിച്ചു.
ആരംഭത്തില്‍ തന്നെ എന്‍റെ പേരാണ് പരാമര്‍ശിക്കപ്പെട്ടു കേട്ടത്.
അല്‍പ നേരത്തേക്ക് മാത്രമുണ്ടായ കാള്‍ അവസാനിച്ചയുടന്‍ നിയാസ് പറഞ്ഞു:
'' റഫീഖ്, നിനക്കായിരുന്നു ഫോണ്‍. അളിയന് സുഖമില്ലന്നു പറഞ്ഞാണ് ഒരാള്‍ വിളിച്ചത്''
ആരാ വിളിച്ചത്? ഞാന്‍ ചോദിച്ചു.
''ഷാര്‍ജയില്‍ നിന്ന് അഷ്‌റഫ്''
ആലോചിച്ചു നില്‍ക്കുമ്പോഴാണ് കുടുംബ സുഹൃത്തായ അഷറഫിന്‍റെ ഫോണ്‍ പിന്നെയും വന്നത്.
സംസാരം തുടരുമ്പോള്‍ ഞാന്‍ കണ്ടു; പതിയെ പതിഞ്ഞു പോകുന്ന വാന്ഗ്മൊഴികളും അവ മറച്ചുപിടിക്കാനുള്ള
സുഹൃത്തിന്‍റെ ശ്രമവും.
''വാ നമുക്ക് റൂമില്‍ പോകാം.'' അവന്‍ പറഞ്ഞു.
എന്താണ് കാര്യമെന്ന് തിരക്കിയിട്ടും വെളിപ്പെടുത്താതെ ആശയുടെ ഫ്ലാറ്റില്‍ നിന്ന് എന്നെയും കൂട്ടി ധൃതിയില്‍ ഇറങ്ങുമ്പോള്‍ അധികരിച്ചു വരികയായിരുന്നു ആധികള്‍.
അടിഞ്ഞു കൂടി ആശയക്കുഴപ്പങ്ങളും..
സുഹൃത്തിന് പിറകില്‍ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു കൊണ്ടേയിരുന്നു ഫോണ്‍ കാളിന്‍റെ മര്‍മം.
'' നിന്‍റെ ഗള്‍ഫിലുള്ള അളിയന്‍ സുഖമില്ലാതെ നാട്ടില്‍ വന്നിട്ടുണ്ടത്രേ..''
നടത്തത്തിനിടയില്‍ അവന്‍ പറഞ്ഞു.
ഏതളിയന്‍.. എന്തസുഖം..?
അലകും പിടിയുമില്ലാത്ത ആലോചനകള്‍ക്കൊന്നും ഉത്തരം കിട്ടിയില്ല.
വില്ലയിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയപ്പോള്‍ നിയാസ് എന്നോട് ചോദിച്ചു: '' നിനയ്ക്കെത്ര പെങ്ങന്മാരുണ്ട്'' ?
പെട്ടെന്നൊരുത്തരത്തിന് പ്രയാസപ്പെട്ടെങ്കിലും ഞാന്‍ പറഞ്ഞു:
'' മൂന്ന്; ഇപ്പോള്‍ രണ്ട്''
''അതെന്താ അങ്ങനെ'' ?
സുഹൃത്തിന്‍റെ ചോദ്യമുഖത്തപ്പോള്‍ ഒരു മങ്ങല്‍ തങ്ങിനിന്നു.
ഒരാള്‍ കുറച്ചു മുമ്പ് മരിച്ചു.
എങ്ങനെ ?
പെട്ടന്നായിരുന്നു; പ്രസവത്തില്‍..
അതെത്ര കൊല്ലായി ?
നാല്.
കുട്ടികളുണ്ടോ പെങ്ങള്‍ക്ക് ?
ഉം. നാല്
അവരൊക്കെ?
വീട്ടിലുണ്ട്..
ചോദ്യോത്തരങ്ങള്‍ക്കിടയില്‍ ഞങ്ങളൊരു മിനിബസില്‍ കയറിക്കഴിഞ്ഞിരുന്നു; കാലിയടിച്ച് പോയിരുന്ന ഒരു ടയോട്ടഹയാസ് വാനില്‍.
മൌനികളായി സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ മൊബൈലിലേക്ക് പിന്നെയും കാളുകള്‍ വന്നു. നിരസിക്കപ്പെടാനായിരുന്നു അവയ്ക്ക് നിയോഗം.
അഞ്ച് മിനുട്ടെടുത്ത് വില്ലയിലെത്തിയപ്പോഴും പ്രവഹിച്ചു കാളുകള്‍.
അപ്പോള്‍, എന്നില്‍ നിന്ന് അകന്നുപോയാണ് ചിലതിനൊക്കെ സുഹൃത്ത് പ്രതികരിച്ചത്.
പിന്നെ, 'നമുക്ക് നാട്ടിലേക്ക് വിളിക്കാം' എന്ന് പറഞ്ഞ് അവന്‍ ശ്രമം തുടങ്ങി. എന്നാല്‍, സാങ്കേതികത്തകരാര്‍മൂലം ലൈന്‍ കിട്ടാതെ ഞങ്ങള്‍ നിരാശരായി.
ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള ലാന്‍ഡ് ലൈന്‍ നെറ്റ് വര്‍ക്കുകള്‍ക്ക് എന്തോ തകരാര്‍ സംഭവിച്ചതായി
കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞു കേട്ടിരുന്നു.
പുറത്ത് പാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രോണിക് പൊതു ബൂത്തില്‍ പോയി നോക്കിയെങ്കിലും വ്യര്‍ത്ഥമായി.
കുറച്ചു സമയത്തിനു ശേഷം എനിക്കൊരു കാള്‍ കിട്ടി.
മാനേജരായിരുന്നു മപ്പുട്ടോയില്‍ നിന്ന്.
'' റഫീഖ്, പെങ്ങള്‍ക്കെന്തോ നെഞ്ചുവേദന കണ്ടിട്ട് ആശുപത്രിയിലാണെന്ന് കേട്ടു. ഞാന്‍ നാട്ടിലേക്ക് വിളിച്ചപ്പോള്‍ അറിഞ്ഞതാണ്. വിഷമിക്കാനൊന്നുമില്ല. നിന്‍റെ വീട്ടിലേയ്ക്ക് ഞാനിപ്പോള്‍ വിളിച്ചിരുന്നു......''
അതോടെ, കഥയില്‍ നിന്ന് മാറുകയായിരുന്നു അത്യാഹിതം
അളിയനാണെന്നുള്ള സങ്കല്‍പ്പം.
ആവശ്യമില്ലാത്ത ആശങ്കകള്‍ മനസ്സിലേയ്ക്ക് കയറിവരാനും തുടങ്ങി.
എന്തുപറ്റി പെങ്ങള്‍ക്കെന്ന ചോദ്യം തിരമാല പോലെ വന്നലച്ചു ഹൃദയ ഭിത്തിയില്‍..
അനതിവിദൂരമല്ലാത്തൊരു അസ്പ്രിശ്യ നിമിഷത്തില്‍ എന്തോ ദുരന്തവര്‍ത്തമാനം കാതിലലക്കാന്‍ പോകും പോലെ എനിയ്ക്ക് തോന്നി.
പൂര്‍വാനുഭവങ്ങള്‍ അത്തരമൊരു ദിശയിലേക്കു തീക്കാറ്റ് വീശി.ആകുലതയുടെ ആകാശത്തപ്പോള്‍ ഭയപ്പാടിന്‍റെ മിന്നല്‍പിണരുകള്‍ തീനാളം ചൊരിഞ്ഞു..
ഖിന്നമനസ്ക്കനായി ഒരു മൂലയിലിരിക്കുമ്പോള്‍ പിന്നെയും മാനേജരുടെ വിളി വന്നു. ഏറെ സഹതാപ പൂര്‍ണമായിരുന്നു അപ്പോഴത്തെ അദ്ദേഹത്തിന്‍റെ സംസാരം.
പെങ്ങളുടെ നിലയില്‍ മാറ്റമില്ലെന്നും നിരന്തരം അങ്ങോട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം, തന്‍റെയും ഒരു പൂര്‍വ ദുഃഖം പങ്കുവച്ചു.
കുടുംബസമേതം മൊസാംബിക്കില്‍ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ ഭാര്യാസഹോദരന്‍റെ മരണം. സമയത്തിന് നാട്ടിലെത്താന്‍ കഴിയാത്ത യാത്രാ സങ്കീര്‍ണത പറഞ്ഞ് എന്‍റെ മനസ്സ് പാകപ്പെടുത്തുകയായിരുന്നു മാനേജര്‍.
ഇതിനിടയില്‍ ഇതര കമ്പനികളിലെ മലയാളി സുഹൃത്തുക്കളെല്ലാം ഓരോരുത്തരായി വില്ലയില്‍ വന്നെത്തി.
സര്‍വരുടെയും മുഖത്ത് മ്ലാനത പരന്നിരുന്നു.
അടക്കിപ്പിടിച്ച അജ്ഞാത സംസാരങ്ങള്‍ അവരെ മുഴുവന്‍ വലയം ചെയ്തു നിന്നു.
പൊന്തി വന്നു പിന്നെയും പന്തികേടുകള്‍..
വരണ്ട തൊണ്ടയിലപ്പോള്‍ നിശ്ചലമായി നീണ്ടുകിടക്കുകയായിരുന്നു
എന്‍റെ മൊഴിയുടെ മാംസ പിണ്ഡം.
ഗള്‍ഫ് ട്രേഡിംഗ് കമ്പനിയിലെ പ്രിയ മിത്രം സുബൈര്‍ തിരൂര്‍ ഒരു
മുറിയിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി.തോളില്‍ കൊളുത്തിയ അവന്‍റെ കൈകള്‍
ഒരാലിംഗനത്തിലേയ്ക്ക് വഴുതുന്നത് ഞാനറിഞ്ഞു.
കണ്ണടവൃത്തം ഭേദിച്ച് അദ്ദേഹത്തിന്‍റെ കവിളിലൂടെ രണ്ടശ്രുകണം ഒഴുകി വന്നു.
താമസം വിനാ, അവനാ സത്യം വെളിപ്പെടുത്തുമ്പോള്‍ ഇടറുന്നുണ്ടായിരുന്നു സുബൈറിന്‍റെ സ്വരം..
''റഫീഖ്, നിന്‍റെ താത്ത യാത്രയായിരിക്കുന്നു..''
*** *** ***
തിരിച്ചറിവിന്‍റെ പരിസരങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ ഒരക്ഷരം
ഉരിയിടാനാകാതെ ഒരാള്‍ക്കൂട്ടം എന്‍റെ ചാരത്ത് തന്നെ ഉണ്ടായിരുന്നു.
പറയാതെ പറന്നുപോയ ഒരു സ്നേഹ മുഖത്തിന്‍റെ സ്മരണാഞ്ജലി, കണ്ണീര്‍ വീണു കുതിര്‍ന്ന എന്‍റെ ഹൃദയദര്‍പ്പണത്തില്‍ പതിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍..
കാതുകളില്‍ മുഴങ്ങിയ ഒരപ്രിയ സത്യത്തിന്‍റെ ആഘാതങ്ങള്‍ ആത്മാവിന്‍റെ അതിരുകളില്‍ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..
കാലം അണച്ചുകളഞ്ഞ ഒരു മനോവേദനയുടെ കനലുകള്‍ പിന്നെയും എരിയാനൊരുങ്ങുന്നത് പോലെ...
വേര്‍പാടിന്‍റെ വിശദാംശങ്ങളറിയാനായി നാട്ടിലേക്ക് ബന്ധപ്പെടാനുള്ള ശ്രമങ്ങളത്രയും വിഫലമായി തുടര്‍ന്നു.
മൊബൈല്‍ മാത്രമായിരുന്നു പ്രതീക്ഷകള്‍.
നിര്‍ഭാഗ്യതയാല്‍, നാട്ടില്‍ സര്‍വത്ര വ്യാപകമായിട്ടില്ലാത്ത അന്ന് എന്‍റെ വീട്ടിലും അയല്‍പക്കങ്ങളിലും ആര്‍ക്കും ഈ സൗകര്യവുമില്ല.
കുടുംബത്തില്‍ നിന്നെങ്കിലും വിവരം ലഭിക്കാന്‍ എത്ര മണിക്കൂറുകള്‍ കാത്തിരുന്നെന്നറിയില്ല!ഉപകാരപ്രദമായത് ഒടുവില്‍, ഒരു പ്രവാസിയുടെ മൊബൈല്‍.
എന്‍റെ ഗ്രാമത്തില്‍ നിന്ന് ആറ് കി.മീറ്റര്‍ അകലെയുള്ള വയോധികനായ ആ പ്രവാസി, സുഹൃത്ത് നിയാസിന്‍റെ പിതാവായിരുന്നു.
മരണ വിവരമറിഞ്ഞയുടന്‍ എന്‍റെ വീട്ടിലെത്തിയിരുന്ന അദ്ദേഹം, മകന്‍റെ നിര്‍ദേശപ്രകാരം വീണ്ടും അവിടെയെത്തി; എനിയ്ക്ക് വീട്ടുകാരുമായി ബന്ധപ്പെടാന്‍!
വിവരങ്ങളെല്ലാം ആ മൊബൈലിലൂടെ ലഭ്യമായി.
ഓര്‍മകളില്‍ എക്കാലവും തളം കെട്ടുന്ന വിവരണങ്ങള്‍..
സഹോദരന്‍ മുഹമ്മദലി വിശദാംശങ്ങള്‍ തരുമ്പോള്‍ മുറിയുന്നുണ്ടായിരുന്നു അവന്‍റെ വാക്കുകള്‍.
വീട്ടുജോലികള്‍ തീര്‍ത്ത് പതിവു പോലെ മധ്യാഹ്ന പ്രാര്‍ഥനയ്ക്കായി ഒരുങ്ങിയിരുന്ന പെങ്ങള്‍, നമസ്ക്കാരപ്പായയില്‍ വച്ച് മരണം വരിക്കുകയായിരുന്നത്രേ!
ആത്മീയ സൗഭാഗ്യത്തിന്‍റെ അന്ത്യനിമിഷങ്ങളിലൂടെ കടന്നുപോയ സഹോദരിയെപറ്റി വിവരിച്ചും സംഭവങ്ങളെല്ലാം
ചുരുക്കിപ്പറഞ്ഞും ജേഷ്ഠന്‍ എന്നെ ആശ്വസിപ്പിച്ചു.
*** *** ***
ഗള്‍ഫ് ട്രേഡിംഗ് കമ്പനിയിലെ റഷീദ്, അര്‍ഷദ്, ശംസുദ്ധീന്‍, സന്തോഷ്കുമാര്‍, അബ്ദുല്‍ ജലീല്‍ എന്നിവര്‍ക്ക് പുറമെ ഇന്ത്യന്‍ വേരുകളുള്ള അയല്‍വാസി കുടുംബവും, പാക്കിസ്ഥാന്‍ സുഹൃത്ത് സല്‍മാന്‍ ഭായിയും വിയോഗ വിവരമറിഞ്ഞ് വില്ലയിലെത്തിയിരുന്നു.
എന്നാല്‍, അല്‍പ സമയപരിധിക്കു ശേഷം അനുശോചനം
അടയാളപ്പെടുത്തി അവരെല്ലാം തിരിച്ചുപോയി.
ദുഃഖം ഖനീഭവിച്ച മനസ്സിലെ സങ്കടങ്ങള്‍ പെരുങ്കടലായി നൊമ്പരങ്ങള്‍ തിരയടിച്ചു.
പേരിനൊരാള്‍ കൂട്ടുണ്ടായിരുന്നെങ്കിലും വേദനയില്‍ ഒറ്റപ്പെടാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുനുള്ളൂ..
മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ഇത്തരം ഘട്ടങ്ങളില്‍ ഉണ്ടാകാറുള്ള സാന്ത്വന ഇടപെടലുകളെ കുറിച്ച് കേട്ടിട്ടുണ്ട്.
നാട്ടുകാരും സുഹൃത്തുക്കളും സംഘടനാ ബന്ധങ്ങളൊക്കെയായി കുറേപേര്‍ ദുഃഖത്തില്‍ പങ്കുചേരാന്‍ എത്തിച്ചേരും.
പക്ഷേ, 'വേര്‍പ്പെട്ടുപോയ ഒരവയവ'ത്തിന്‍റെ നോവറിയാന്‍
ആ വരണ്ട വന്‍കരയില്‍ എനിക്കാരുമുണ്ടായിരുന്നില്ലന്നത് ആരുടേയും
കുറ്റമായിരുന്നില്ലല്ലോ..!
പാതിരാ പിന്നിട്ട സമയ സൂചിക പിന്തള്ളി ചിന്തയും സങ്കടവും വന്‍കര ഭേദിച്ച ആ രാവില്‍ നിദ്രാവിഹീനനായ ഒരു നിര്‍ഭാഗ്യവാനായി ഞാന്‍ മാറി.
ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി അര്‍ഥവത്തായ ഒരനുശോചന ഹൃദയം സഹോദരിക്കായി ഞാന്‍ തുറന്നുവച്ചു..
ആയിരക്കണക്കിന് ആകാശ നാഴികകള്‍ക്കപ്പുറം, ഇന്നലകളില്‍ ഒരു സ്നേഹപര്യായമായി പരിലസിച്ചിരുന്നവള്‍ തറവാട്ടുവീടിന്‍റെ അകം ഇടനാഴിയില്‍, നാല് ചുവരുകള്‍ക്ക് മധ്യേ ശുഭ്രവസ്ത്രം പുതച്ച്, പടിഞ്ഞാറിലേക്ക് മുഖം തിരിച്ച് നിശ്ചലയായി കിടക്കുന്ന ജീവല്‍രംഗം എന്‍റെ അന്തരാളത്തില്‍ അതിവൈകാരികതയുടെ
അഗ്നി പടര്‍ത്തി..
ഉമ്മയെ ചോദിച്ചു കരഞ്ഞ് തളര്‍ന്നുറങ്ങുന്നുണ്ടാവണം
പത്തുമാസം പ്രായമായ ഒരു പെണ്‍ പൈതല്‍..
ജീവിതത്തിലേയ്ക്ക് തിരിച്ചു വരാത്ത ഒരുമ്മയുടെ ചാരത്തിരുന്ന് നിര്‍ഭാഗ്യങ്ങളുടെ നിലവിളിയുയര്‍ത്തുന്നുണ്ടാകണം മൂന്നു ബാലികമാര്‍..
വാര്‍ധക്യത്തില്‍ താങ്ങാകേണ്ടിയിരുന്ന പ്രഥമ പുത്രിയെക്കുറിച്ച് വ്യസനങ്ങള്‍ വിതുമ്പുന്നുണ്ടാകണം ഉമ്മയും ബാപ്പയും..
വാരിക്കോരിവെച്ച സ്നേഹക്കരുതല്‍ ഇനിയെങ്ങനെ ചൊരിയുമെന്നറിയാതെ പകച്ചു പോയിരിക്കണം എന്‍റെ സഹോദരങ്ങള്‍....
ആലോചനകള്‍ അലയൊലി തീര്‍ത്തപ്പോള്‍ നീറുന്ന ഖല്‍ബില്‍ കണ്ണീര്‍ കവിഞ്ഞ് കൂട്ടത്തോടെ പുറത്തേക്ക് ചാടി.
ആത്മനിയന്ത്രണം അസ്തമിച്ചു പോയ ആ ആഫ്രിക്കന്‍ പ്രവാസത്തിന്‍റെ ശോകരാവില്‍ ഹൃദയം നീറി അങ്ങനെ ഞാനിരുന്നു..
പാരായണം ചെയ്തുകൊണ്ടിരുന്ന വിശുദ്ധ സൂക്തത്തിന്‍റെ ആശ്വാസമാരുതന്‍ എപ്പോഴോ നിദ്രയിലേക്കെന്നെ കൂട്ടിക്കൊണ്ടുപോയി..
കിനാവുകളില്‍ മരണം മഞ്ഞു പെയ്തുനിന്ന പുലര്‍ക്കാലത്ത്
അലകഷ്യമായുണരുമ്പോള്‍ മാര്‍ദ്ധവമേറിയ ഇരിപ്പിടത്തിലായിരുന്നു ശയനം. പ്രാഥമിക കൃത്യങ്ങളും പ്രാര്‍ഥനയും കഴിഞ്ഞയുടന്‍ സുഹൃത്തിന്‍റെ മൊബൈലില്‍ നാട്ടിലേക്ക് വീണ്ടും ശ്രമിച്ചു നോക്കി.
ഭാഗ്യം! പത്തു വീടുകള്‍ക്കപ്പുറം പാര്‍ക്കുന്ന ഉനൈസിനെ ലൈനില്‍ കിട്ടി. അവന്‍ വഴി സഹോദരന്മാരായ അബ്ദുല്‍ അസീസുമായും ഇബ്രാഹീമുമായും സംസാരിക്കുമ്പോള്‍ തളര്‍ന്നു പോവുകയായിരുന്നു..
സൗദിയില്‍ നിന്ന് എത്തിച്ചേരുന്ന അളിയനെ കാത്തിരിക്കുന്നു മൂകത തളം കെട്ടിയ മരണവീട്..
മാതൃവാത്സല്യം നിലച്ചുപോയി കരഞ്ഞു തളര്‍ന്നു കിടക്കുന്ന മക്കള്‍..വിവരണാതീതമായ അവസ്ഥകളെക്കുറിച്ച് അനല്‍പ്പം പറയുമ്പോള്‍ പതറിപ്പോയി ഫോണ്‍ സംഭാഷണം..
അല്‍പം ആശ്വാസമാകട്ടെ എന്ന് ചിന്തിച്ച് പെങ്ങളുടെ മൂത്തപുത്രി ഫൗസിയയുമായി ഞാന്‍ സംസാരിച്ചു.
''ഞങ്ങള്‍ക്കാരുണ്ട് ഇനി മാമാ'' എന്നാര്‍ത്തലച്ചു കൊണ്ട് മനസ്സിന്‍റെ കെട്ടുറപ്പ് പൊട്ടിച്ചെറിയുകയായിരുന്നു അവള്‍.
ആ തേങ്ങിക്കരച്ചിലില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു, ജീവല്‍ബന്ധം അറ്റുപോയ ഒരാത്മാവിന്‍റെ നീറ്റല്‍..
തണലും കരുതലും സ്നേഹവും അഭയവുമെല്ലാം അസ്തമിച്ചുപോയ ഒരപായ സന്ധിയിലെ ആശങ്കകള്‍..
സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും സമര്‍പ്പണങ്ങളുമെല്ലാം വിധി വിഴുങ്ങിയ ആകസ്മികതയിലെ അനിശ്ചിതത്വങ്ങള്‍..
താരാട്ടു കേട്ടുറങ്ങേണ്ട ഒരുണ്ണിയുടെ പൈദാഹവും,
ഓടി വന്നോളിക്കേണ്ട ഒരു മടിത്തട്ടിന്‍റെ സുഗന്ധക്കുളിരും,
അരികില്‍ ചേര്‍ത്തു പിടിക്കേണ്ട മാര്‍ദ്ധവത്തിന്‍റെ കൈത്തലങ്ങളും... എല്ലാം
വര്‍ത്തമാന വിധിയുടെ സജലസ്മൃതികളായി പരിണമിക്കുകയായിരുന്നു..*** *** ***
അന്ന്, ഡ്യൂട്ടിക്ക് പോകാതെ ഏകനായി വില്ലയില്‍ തന്നെ ഞാന്‍ കഴിച്ചു കൂട്ടി.
നാടിനെ കുറിച്ചും പ്രിയപ്പെട്ടവരെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചുമെല്ലാം വ്യാകുലപ്പെട്ടിരുന്നു ആ പ്രവാസ തടവറയില്‍..
ചിന്താനിമഗ്നനായി കഴിച്ചുകൂട്ടുമ്പോള്‍ ഉച്ചയൂണിനായി സുഹൃത്ത് കടയടച്ചു വന്നു. ഒരു പാര്‍സലുണ്ടായിരുന്നു അവന്‍റെ കൈയില്‍.
നാട്ടില്‍ നിന്നും മപ്പുട്ടോയിലെത്തിയ ഒരാള്‍ വശം ലഭിച്ച അത്, ബൈറയിലേക്കുള്ള കച്ചവട സാധനങ്ങള്‍ക്കൊപ്പം വന്നതായിരുന്നു.
തുറന്നപ്പോള്‍ അതിലുണ്ടായിരുന്നു സുഹൃത്തിനുള്ള കുറച്ചു സാധനങ്ങള്‍ക്കൊപ്പം എനിയ്ക്ക് ചില കത്തുകള്‍.
വിഷാദനായിരിക്കുന്ന എനിയ്ക്ക് അവയൊന്നും തുറന്നു നോക്കാനുള്ള മൂടുണ്ടായിരുന്നില്ല. പക്ഷെ, അപൂര്‍വമായി ആഫ്രിക്കയിലെത്തുന്ന കത്തുകളല്ലേ എന്ന ചിന്ത എന്‍റെ മനസ്സു മാറ്റി.
നാലഞ്ചണ്ണമുണ്ടായിരുന്ന കൂട്ടത്തില്‍ നിന്ന് പേര് നോക്കി എടുക്കാന്‍ ശ്രമിക്കവെ, കണ്ണിലുടക്കി നിന്നു ആ 'ഫ്രം'; പെങ്ങളുടെ നാമം!
പ്രതീക്ഷിച്ചതായിരുന്നില്ല, വൈകാരികതയുടെ വേലിയേറ്റം..
അതിവേഗത്തിലായി ഹൃദയമിടിപ്പുകള്‍..
പൊട്ടിച്ച കവറില്‍ അകത്തൊട്ടിപ്പിടിച്ചിരുന്നു എഴുതിയ കടലാസ്.
ചെറുതായി കുടഞ്ഞു.
ഇനി വാക്കുകളില്ല വിവരിക്കാന്‍..
ദൃഷ്ടിവെട്ടത്തില്‍ നിന്ന് ദൈവീകനിയോഗം അകറ്റി നിര്‍ത്തിയിരുന്ന 'അവസാന കാഴ്ചയുടെ സൗഭാഗ്യം' ഒരു വര്‍ണപടമായി എന്‍റെ മടിയിലേക്ക് വീണു!
മൂന്നു മക്കളെ അടുത്തു നിര്‍ത്തി, കൈക്കുഞ്ഞിനെ മടിയില്‍ വച്ച് സന്തോഷമുഖിയായിരിക്കുന്ന പെങ്ങളുടെ ചിത്രം..
നയനവും നാസികയും വികാരങ്ങളാല്‍ വിജ്യംഭിതമായി എന്‍റെ ഇമകള്‍ ഈറനണിഞ്ഞു.
അപ്പോള്‍ നേരം ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചും.
വിധിയുടെ തേരിലേറിച്ചെന്ന് സഹോദരി ഫാത്വിമ നടുവട്ടം ജുമാമസ്ജിദിന്‍റെ ആറടി മണ്ണില്‍ മറയുന്ന സമയം..
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‍റെ അതിവിദൂരതയിലേക്ക് അകറ്റിനിര്‍ത്തപ്പെടുകയും അന്ത്യദര്‍ശനം അസാധ്യമാക്കപ്പെടുകയും ചെയ്ത ഒരു
നിര്‍ഭാഗ്യവാന്‍റെ മനസ്സറിഞ്ഞ തമ്പുരാന് സ്ത്രോത്രം!
അനശ്വരതയിലേക്ക് യാത്രയാകും നേരം അസ്വാസ്ഥ്യം പുകയുന്ന
ഈ ആങ്ങള മനസ്സിന് ഒരു ഫോട്ടോ വഴിയെങ്കിലുംഎന്‍റെ പെങ്ങള്‍
സ്വാസ്ഥ്യം പകര്‍ന്നല്ലോ..!!
***
നാട്ടില്‍ നിന്ന് സാധനങ്ങള്‍ മപ്പുട്ടോയിലെത്തിയിട്ട് നാലഞ്ചു ദിനം പിന്നിട്ടിരുന്നു.
കച്ചവടച്ചരക്കുകള്‍ക്കൊപ്പം അയച്ച അവ വൈകാതെ
ലഭിക്കേണ്ടതുമായിരുന്നു. എന്നാല്‍, ട്രാന്‍സ്പോര്‍ട്ടിംഗ് ഡിലേ നിമിത്തം രണ്ടുദിനം വൈകിയാണ് സാധനങ്ങളെത്തിയത്.
നേരത്തെ അവ ലഭിച്ചിരുന്നെങ്കില്‍ സങ്കടത്തിന്‍റെ ആഴം സങ്കല്‍പ്പാതീതമായിരുന്നു!
രണ്ടാഴ്ച മുമ്പാണ് പെങ്ങള്‍ എനിയ്ക്ക് വേണ്ടി കത്തെഴുതിവച്ചത്.
സന്തോഷപ്രദമായ ജീവിതത്തിന്‍റെ ഒരു നേര്‍രേഖയായിരുന്നു ആ കത്ത്.
കുടുംബജീവനത്തിന്‍റെ വല്ലായ്മകളൊന്നും തൊട്ടുതീണ്ടാതെ,
സമ്പൂര്‍ണ സംതൃപ്തി പൂത്തുനിന്ന ഒരു സ്ത്രൈണായുസ്സിന്‍റെ വിവരണങ്ങളായിരുന്നു അവ.
''എടാ റഫീഖേ.., എനിയ്ക്ക് ഒരസുഖവുമില്ല. പ്രസവം കഴിഞ്ഞ് പോന്നതിനു ശേഷം അവിടേയ്ക്ക് (ആശുപത്രിയിലേക്ക്) പിന്നെ പോയിട്ടില്ല. ഒരു തലവേദനയുടെ ഗുളിക പോലും കഴിച്ചിട്ടില്ലാ ഞാന്‍..
കാലിന്‍റെ അത്(ഞരമ്പ് തടിച്ച് കൂടുന്ന അവസ്ഥയെ പറ്റി) അങ്ങനെ തന്നെ. അത് കൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല...''

മരണം പാര്‍ത്തു തുടങ്ങിയ മേനിയെ സാക്ഷിയാക്കിയാണ് അവള്‍ ഇങ്ങനെ കുറിച്ചിട്ടത്.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ വിളിച്ചപ്പോള്‍
സുദീര്‍ഘമായി അവള്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. '' നിനയ്ക്ക് വായിക്കാന്‍ ഇഷ്ടം പോലെ എഴുതുന്നുണ്ട്'' എന്നും പെങ്ങള്‍ എന്നോട് പറഞ്ഞു.
ഒരരുവി പോലെ ഹൃദയത്തിലേയ്ക്ക് ഒഴുകിവന്നു ആ വാക്കുകള്‍..
''ഞാന്‍ ഒന്നാം പെരുന്നാള്‍ക്ക് അഞ്ചു മണിയോടെ പോയി. ഖദീജയും കുട്ടികളും എത്തിയിരുന്നു. പിറ്റേ ദിവസം പോത്ത് ബിരിയാണിവച്ചു. എല്ലാവരും ഒത്തുകൂടി അടിപൊളിയാക്കി...''
ഈ കത്ത് എഴുതികൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ ബെല്ലടി. ഫാസില എടുത്തു. നടുവട്ടത്തു നിന്നാകുമെന്ന് കരുതി. സന്തോഷത്തോടെ മാമനാണോന്ന് ചോദിച്ചപ്പോള്‍ ഉമ്മറത്ത് നിന്നും ഞാനും ഫൗസിയയും ഓടി. പ്രതീക്ഷിക്കാത്ത സന്തോഷം..
നിന്‍റെ സംസാരം കിളിക്കൂറ്റ് പോലെ തോന്നുന്നു.
ആയിരമായിരം മെയില്‍ അകലെനിന്ന് നിന്‍റെ കൂറ്റ് കേട്ടപ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു.. മുഖദാവില്‍ കാണാനും സുഖ സന്തോഷത്തില്‍ ജീവിക്കാനും റബ്ബ് ദീര്‍ഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...''

അതീവ നഷ്ടത്തിന്‍റെ ദിനരാത്രത്തില്‍ അവളുടെ വരികളും വചനങ്ങളും
എന്‍റെ ബോധമണ്ഡലത്തില്‍ അലയടിച്ച് കണ്ണീര്‍ പുഴയില്‍ ചേര്‍ന്ന് കര കവിഞ്ഞൊഴുകി..
*** *** ***
പുതിയ വിവരങ്ങള്‍ക്കായി നാട്ടിലേക്ക് ബന്ധപ്പെടാനായത് ഇന്ത്യന്‍ സമയം രാത്രി 11.30 ഓടെയാണ്.
പ്രാദേശിക രാഷ്ട്രീയ നേതാവും നാട്ടുകാരനുമായ ഇബ്രാഹീം മൂതൂരിന്‍റെ മൊബൈലില്‍ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞു: വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍പ്രിയ പെങ്ങള്‍ഖബറിലെത്തിക്കഴിഞ്ഞ പൂര്‍ണ വിവരങ്ങള്‍.
മൂന്നാംദിനം മലയാളി സുഹൃത്തുക്കളെയും കൂട്ടി പട്ടണപ്രാന്തത്തിലുള്ള 'മക്റൂംഗി'ലെ പള്ളിയിലെത്തി സഹോദരിക്ക് വേണ്ടി നിസ്ക്കാരം നിര്‍വഹിച്ചു.
അല്‍പമകലെയുള്ള 'ഇസ്തൂറു' വിലെ പള്ളിയിലും അനുബന്ധമായി നടത്തി പ്രത്യേക പ്രാര്‍ഥന.
ഓല കൊണ്ട് മറച്ചുണ്ടാക്കിയ ആ ചെറിയ പള്ളിയില്‍ ഗ്രാമീണരായ അമ്പതോളം വിശ്വാസികള്‍ എത്തിച്ചേര്‍ന്നിരുന്നു.മൂന്നാംദിനം മലയാളി സുഹൃത്തുക്കളെയും കൂട്ടി പട്ടണപ്രാന്തത്തിലുള്ള 'മക്റൂംഗി'ലെ പള്ളിയിലെത്തി സഹോദരിക്ക് വേണ്ടി നിസ്ക്കാരം നിര്‍വഹിച്ചു.
അല്‍പമകലെയുള്ള 'ഇസ്തൂറു' വിലെ പള്ളിയിലും അനുബന്ധമായി നടത്തി പ്രത്യേക പ്രാര്‍ഥന.
പ്രാര്‍ഥനയില്‍ പങ്കാളികളായ അവര്‍ക്ക് ഞങ്ങള്‍ വീട്ടില്‍വച്ച് തയ്യാറാക്കി ക്കൊണ്ടുപോയഭക്ഷണം വിളമ്പി.
ആര്‍ത്തിയോടും സന്തോഷത്തോടും കൂടി കഴിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടുന്ന ഗ്രാമീണരെ കണ്ടപ്പോള്‍ സഹോദരിക്ക് വേണ്ടി ചെയ്ത ആ സുകൃതം എത്ര സാര്‍ത്ഥകമായെന്നു തോന്നി.
ബാഷയിലെമദ്രസയിലുമുണ്ടായിരുന്നു, വാരാന്ത്യത്തിലെ ആത്മീയ സംഗമത്തില്‍
പെങ്ങള്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന.
*** *** ***
![]() |
| രണ്ടാം സഹോദരിയുടെ വിയോഗ വാര്‍ഷികത്തിലെഴുതിയ കാവ്യം. |
ജീവിത വഴിത്താരയില്‍ സൗരഭ്യം പരത്തി നിന്ന രണ്ട് പുഷ്പ്പങ്ങളുടെ
വിയോഗ സ്മൃതികള്‍ ഇന്നും മാനസത്തില്‍ നീര്‍ക്കെട്ടു കെട്ടി നില്‍ക്കുന്നു.
രക്തബന്ധങ്ങളുടെ അഗാധ തലങ്ങള്‍ തൊട്ടറിയും മുമ്പായിരുന്നു അവരുടെവിട്ടേച്ചു പോകലുകള്‍..
വൈയക്തിക വൈഷമ്യങ്ങളുടെ ഇത്തരം കദനഭാരങ്ങള്‍ കൂടിയാണ് മറുനാടന്‍ ജീവിതങ്ങളെ മരുഭൂമിയാക്കുന്നതും തീക്ഷ്ണമാക്കുന്നതും!
ഞെട്ടറ്റുവീഴുന്ന ഉറ്റവരുടെ സ്മരണകള്‍ അങ്ങനെ, പ്രവാസിയുടെ ജീവിതത്തില്‍ അനാഥത്വം പോലെ അനുഭവപ്പെടുന്നു..
അത്തരം ആത്മനഷ്ടങ്ങളിലൂടെയാണ് എന്‍റെ ആഫ്രിക്കന്‍ ജീവിതത്തിന്‍റെ അധ്യയന ആരംഭവും.
വേദനയുടെയും നൊമ്പരങ്ങളുടെയും കണ്ണീരുകളുടെയും ആഴവും പരപ്പും ഭാഷാന്തരം ചെയ്യാനാകാത്ത ഒരു ജീവിതത്തിന്‍റെ ഒറ്റപ്പെടല്‍!
(തുടരും)
----------------------------------
ആഫ്രിക്കന്‍ ഡയറിയുടെ ആദ്യ ഭാഗങ്ങള്‍:
8) അടിമത്തത്തിന്‍റെ അകംവിളികള്‍
7) കാപ്പിരികളോടൊപ്പം കാടും തോടും കടന്ന്..
6) അഗ്നിയിലൂട്ടിയ അനുഭവ പാഠങ്ങള്‍
5) മൊസാംബിക്കിന്‍റെ മനസ്സറിഞ്ഞ്..
1) ഇരുണ്ട വന്‍കരയുടെ ജീവിത തീരത്ത്..




























