ഈ എഴുത്തുപുരയില്‍..

08 December 2020

കാൻസർ ബാധിതർക്ക് കേശദാനം നൽകി മുഹമ്മദ് റാസി

എടപ്പാൾ : നീട്ടി വളർത്തിയ മുടി കണ്ട് തന്നെ "ഫ്രീക്കൻ " എന്നു കളിയാക്കി വിളിച്ചവരെ  കാരുണ്യസേവനത്തിൻ്റെ കേശദാനം കൊണ്ട് ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് റാസി ! 

മാരക രോഗത്തിൻറെ പിടിയിൽ മനസ്സും ശരീരവും വേദനയിൽ പുളയുന്നവർക്ക് തന്നാലാവും വിധം സാന്ത്വനം പകർന്നിരിക്കുന്നത്  വിദ്യാർഥിയായ പതിനെട്ടുകാരൻ!

പൊന്നാനി  മൊയ്തീൻ പള്ളിക്കു സമീപം വലിയപറമ്പിൽ കുഞ്ഞാലിക്കുട്ടി _ ജസീറ ദമ്പതികളുടെ മകനും കോയമ്പത്തൂരിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയുമായ മുഹമ്മദ് റാസിയാണ് വ്യത്യസ്തമായ കാരുണ്യപ്രവൃത്തി കൊണ്ട് എല്ലാവരുടെയും കണ്ണിലുണ്ണിയായി കൈയ്യടി നേടുന്നത്. കാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ടവർക്ക് സ്വന്തം തലമുടി തന്നെ മുറിച്ചു നൽകുകയായിരുന്നു മുഹമ്മദ് റാസി ! 

ചികിത്സക്കും മനുഷ്യകേശം വെച്ചുപിടിപ്പിച്ച വിഗ്ഗിനും നല്ല വിലയുള്ള കാലത്ത് നിർധനരായ രോഗികൾക്ക് ഇത് വാങ്ങാൻ കഴിയില്ലെന്നു മനസ്സിലാക്കിയാണ് ഒരു കൈതാങ്ങെന്ന നിലയിൽ ഈ കൗമാരക്കാരൻ്റെ  വേറിട്ട സേവനം.

തൃക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം പ്ലസ്ടു പൂർത്തിയാക്കിയ മുഹമ്മദ് റാസി സ്കൂൾ പഠനകാലത്തു തന്നെ സാമൂഹ്യ സേവനങ്ങളിലും കാരുണ്യപ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ കൂടി ആകൃഷ്ടനായതോടെ കാൻസർ രോഗികളുടെ ദുരിതജീവിതം അടുത്തറിയാൻ ഇട വന്നു. അതാണ് മുടി ദാനം നടത്താൻ ഇദ്ദേഹത്തിന് പ്രചോദനമായത്.

ചികിത്സക്കായി വലിയ സംഖ്യ വേണ്ടിവരുന്ന അവസ്ഥയിൽ സാമ്പത്തിക സൗകര്യം ഇല്ലാത്തവർക്ക് പോലും എങ്ങനെ കാൻസർ ബാധിതരുടെ കണ്ണീരൊപ്പാം എന്ന് ചിന്തിക്കുകയായിരുന്നു ഇദ്ദേഹം. അങ്ങനെയാണ് ലളിതവും ആഹ്ളാദകരവുമായ ആശയം മനസ്സിലുദിച്ചത്. രണ്ടു വർഷമാണ് തൻറെ തലയിൽ റാസി മുടി വളർത്തിയത്. ദൗത്യം തുടങ്ങിയതോടെ പലരും കാര്യം അന്വേഷിച്ചെങ്കിലും ഏറ്റവും അടുത്ത ചിലരോട് മാത്രം ഉദ്ദേശ്യം പറഞ്ഞു.  മുടി വളർന്നു വന്നതോടെ കളിയാക്കലും 'ന്യൂജെൻ മുദ്രയടി 'യും കുടുംബത്തിൽ നിന്നു  ചീത്ത കേൾക്കലും തുടങ്ങി.മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ പുതുപുത്തൻ വിളിപ്പേര് വീഴാനും മുടി വളർത്തൽ ഇടയാക്കി.

നല്ലൊരു കാര്യത്തിനു വേണ്ടി ഇറങ്ങിത്തിരിച്ച റാസിക്കു നേരെ പരിഹാസങ്ങളുടെ ശരങ്ങൾ വന്നെങ്കിലും പുഞ്ചിരിയോടെയാണ് അതിനെയെല്ലാം പ്രതിരോധിച്ചത്. മാന്യമായി മറ്റൊരാൾക്ക് നൽകേണ്ടതിനാൽ ഏറെ ശ്രദ്ധയോടും ആരോഗ്യത്തോടും ഭംഗിയോടും  കൂടിയായിരുന്നു കേശ പരിചരണം. മുടി മുറിക്കേണ്ട സമയമായപ്പോൾ തൃക്കാവ് സ്കൂളിലെ വളരെ അടുത്ത അധ്യാപകൻ്റെ സഹായംതേടി. അദ്ദേഹം ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റിയുടെ പൊന്നാനി താലൂക്ക് കോഡിനേറ്റർ അഫ്സൽ കോലത്തിനെ ബന്ധപ്പെടുത്തുകയും ഈ കൂട്ടായ്മ വഴി കഴിഞ്ഞ ദിവസം കേശദാനം നടത്തുകയും ചെയ്തു. 

നാളുകളേറെ നീണ്ടു നിന്ന തൻ്റെ പരിശ്രമം സഫലമായ സന്തോഷത്തിനു പുറമെ, ഇക്കാര്യം അറിഞ്ഞ അഞ്ചു പേർ കൂടി മടികൂടാതെ മുടി കൊടുക്കാൻ സന്നദ്ധരായത് അതിയായ ആത്മനിർവൃതി ഉണ്ടാക്കുന്നതായി മുഹമ്മദ് റാസി പറയുന്നു. തൃക്കാവ് ഗവ. ഹയർ സെക്കൻഡറിയിൽ ചെയർമാൻ സ്ഥാനം അലങ്കരിച്ച മുഹമ്മദ് റാസി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രിയപ്പെട്ട 'മാധ്യസ്ഥനാ'യിരുന്നു. അവർക്കിടയിൽ ഊഷ്മളമായ ബന്ധങ്ങൾ പടുത്തുയർത്താൻ ഒരു നിശ്ശബ്ദ പ്രതിഭയായി റാസി പ്രവർത്തിച്ചിട്ടുണ്ട്.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന കിട്ടാനും അവരുടെ ബുദ്ധിമുട്ടുകൾ തങ്ങളിലെത്തിക്കാനും, വിദ്യാർഥികൾക്കിടയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും മുഹമ്മദ് റാസി മുൻപന്തിയിൽ ഉണ്ടായിരുന്നതായി അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. സംഘാടനത്തിലും നേതൃശേഷിയിലും പ്രായത്തേക്കാൾ കവിഞ്ഞ പക്വതയും പ്രതിഭാധനത്വവും പ്രകടിപ്പിച്ച ഈ വിദ്യാർഥി ഓരോ പ്രവർത്തനവും ആത്മാർത്ഥതയോടും അതീവ ഭംഗിയോടും കൂടിയാണ് പൂർത്തിയാക്കിയിരുന്നതെന്ന് അധ്യാപകർ പ്രകീർത്തിക്കുന്നു!

മുൻകാല ഗുരുസങ്കല്പങ്ങളേയും കൂട്ടുകെട്ടുകളേയും ജീവിതത്തിൽ പകർത്തി പഠനത്തിലും സേവന പ്രവർത്തനങ്ങളിലും മാതൃകയായി മുന്നേറിയ  മുഹമ്മദ് റാസിക്ക് ഇന്നും ഗുരുവര്യന്മാരിൽ നിന്നും കൂട്ടുകാരിൽ നിന്നും ഹൃദയം നിറഞ്ഞ സ്നേഹവായ്പുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

കാൻസർ രോഗികൾക്കായി എല്ലാവർക്കും എന്തെങ്കിലുമൊക്കെ ചെയ്യാമെന്നു ചെറുപ്പത്തിലേ സ്വത്യാഗം കൊണ്ടു തെളിയിച്ച മുഹമ്മദ് റാസിക്ക്  ഒരു സഹോദരൻ ഉണ്ട്; മുഹമ്മദ് റാസിൻ.

No comments: