ഈ എഴുത്തുപുരയില്‍..

30 July 2020

അമിതമാകരുത്, അമിതാഭ് ബച്ചൻ..

ആഗോള പ്രശസ്തനായ അമിതാഭ് ബച്ചനെതിരെ ആരോ ഒരാൾ അനുചിതമായൊരു "ആശംസ" സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് പുറത്തുവന്ന പ്രതികരണ പദാവലികൾ അദ്ദേഹത്തിൻറെ പദവിക്കു നിരക്കാത്തതായി.

കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന ബച്ചൻ മരിച്ചു കാണണമെന്നാണ് അജ്ഞാതൻ ആശംസിച്ചത്! 
ഒരിക്കലും, അത്തരമൊരു പരാമർശത്തിൽ അഴിഞ്ഞു വീഴേണ്ടതായിരുന്നില്ല ആ പ്രശസ്തിയുടെ പൊൻകിരീടം.

മരണം 'ആശംസിക്കുന്നത് ' ആരോടായാലും ; അത്, പരിഷ്കൃത സമൂഹത്തിന് പരിചിതമല്ല. 
അനേകം അനുയായിവൃന്ദമുള്ള വ്യക്തിത്വത്തെ സംബന്ധിച്ചിടത്തോളം അത് അസഹ്യവും അക്ഷന്തവ്യവുമായ പ്രയോഗവുമാണ് താനും.
 എന്നാൽ, അപ്രീതിയുള്ള ഒരാൾ പ്രകടിപ്പിച്ച ഒരു പദപ്രയോഗത്തിനെതിരെ സമൂഹത്തിലുള്ള നിലയും വിലയും ഓർക്കാതെ ബച്ചൻ ഓക്കാനിച്ചത് ദുർഗന്ധമാണ് ഉണ്ടാക്കിയത്.

സമൂഹമാധ്യമത്തിലൂടെ, തന്നെ അധിക്ഷേപിച്ചവൻ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് അയാൾക്കുള്ള മറുപടിയിൽ പറഞ്ഞുവെച്ച ബച്ചൻ, അയാളെ പിതൃശൂന്യൻ ആണെന്നാണ് വിശേഷിപ്പിച്ചത്! 

ലോകതലത്തിൽ തനിക്ക് ജനകോടികൾ അനുയായികളുണ്ടെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന്, തന്റെ മറുപടിയിലും നിലപാടിലും അവരുടെ കൈയ്യടി നേടാമെങ്കിലും സാംസ്കാരിക ഭാരതത്തിന് അത് സഭ്യേതരമായി തന്നെയാണ് അനുഭവപ്പെടുന്നത്.

ഒരു മനുഷ്യനെയും ; വിശിഷ്യ, പ്രതിഭാധനത്വം കൊണ്ട് വിശ്രുതനായ ഒരാളെ എന്തിന്റെ പേരിലായാലും മാനസികപീഢയേൽപ്പിക്കുന്നത് മാപ്പർഹിക്കാത്ത ചെയ്തിയാകാം..
 പക്ഷേ, അനുചിത പരാമർശത്തിന്റെ പേരിൽ അന്തസ്സു വിട്ട പ്രതികരണമായിരുന്നില്ല അമിതാഭ് ബച്ചന് കരണീയം.
 അജ്ഞാതനോ അപ്രസക്തനോ ആയ ഒരാളിൽ നിന്നുള്ള അധിക്ഷേപങ്ങളെ അവജ്ഞയോടെ അവഗണിക്കുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്.

അല്ലെങ്കിൽ, അഭിനയത്തികവിൽ അനവധി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ആ ഹാസ്യ മനസ്സുകൊണ്ട് "താങ്കൾ ജീവിച്ചു കാണാൻ ഞാനും ആഗ്രഹിക്കുന്നു" എന്ന ഒരു ലളിതമായ മറുപടി ! 

രണ്ടുമില്ലാതെ, സമൂഹമാധ്യമത്തിൽ കുറിപ്പിട്ടവൻ പിതാവിൻറെ പേര് കൂട്ടിച്ചേർത്തിട്ടില്ലെന്നും അതുകൊണ്ട് അവൻ തന്തയില്ലാത്തവൻ ആണെന്നും വിളിച്ചുപറഞ്ഞ്, ഒമ്പതു കോടി വരുന്ന തന്റെ ആരാധകരോട് ഒരു വാക്ക് പറഞ്ഞാൽ നിന്റെ കഥ കഴിയുമെന്നു കൂടി കൊലവിളിയുയർത്താൻ അമിതാഭ് ബച്ചൻ ആരാണ് ?

ട്രോളന്മാർ പടച്ചുവിടുന്ന നിരുപദ്രവകരമായ പോസ്റ്റുകളെ സരസ മനോഭാവത്തിലെടുക്കാതെ രൂക്ഷഭാഷയിലുള്ള  രോഷ പ്രതികരണം ഒരു വിഐപിയിൽ നിന്ന് വന്നത് വിവേക ശൂന്യമാണെന്ന് വിലയിരുത്താതെ വയ്യ!
അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള ശരിയായ പ്രതിരോധം അവയെ പക്വതയോടെ സമീപിക്കുക എന്നതാണ്.

മിതമായ ഭാഷയും മാന്യമായ മനോനിലയുമാണ് അമിതാഭ് ബച്ചനെ പോലുള്ള ഇരുത്തം വന്ന പ്രൊഫഷണലുകളിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
പണവും പ്രശസ്തിയും, രാജ്യം കൽപ്പിച്ചുതന്ന സമുന്നത സ്ഥാനങ്ങളും, വിശ്വമാകെ പരന്ന അനുയായിവൃന്ദവും, ആരുടെയും നെഞ്ചത്തു കയറാനുള്ള അദൃശ്യമായ അധികാരങ്ങൾ അല്ലെന്ന് ബഹുമാന്യനായ ബിഗ്ബി മനസ്സിലാക്കണം.

അഭിനയത്തിൽ തകർത്തോളൂ ; പക്ഷേ, അഭിമാനത്തിൻറെ നെറുകയിൽ പടുത്തുയർത്തപ്പെട്ട പ്രശസ്തിയുടെ പ്രതിമ താങ്കൾ സ്വയം തകർത്തു കളയരുത്!
.........................................................

No comments: