നിസ്സീമമായ സ്നേഹത്തിൻറെയും കാരുണ്യപൂർണമായ മനസ്സിന്റെയും കൈപ്പുണ്യം കൊണ്ട് ആയിരക്കണക്കിന് അനാഥ ബാല്യങ്ങൾക്ക് അന്നം വെച്ചുവിളമ്പിയ എറണാകുളം 'ഉമ്മുൽ ഖുറ'യിലെ നസീമത്ത യാത്രയായി.
കലൂരിലെ പ്രശസ്തമായ 'ഉമ്മുൽഖുറ' ഓർഫനേജിൽ സീനിയർ കുക്ക് ആയിരുന്ന അവരുടെ പെട്ടെന്നുള്ള വിയോഗം അന്തേവാസികളിലും അടുത്തറിയുന്നവരിലും വ്യസനത്തിൻറെ വലിയ വേലിയേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ (20 തിങ്കൾ) രാവിലെ എട്ടരയോടെ എറണാകുളം ലിസി ഹോസ്പിറ്റലിൽ ആയിരുന്നു നസീമത്തയുടെ നിര്യാണം.
നേരിയ പനിയും ദേഹാസ്വസ്ഥ്യവും കണ്ടതിനെത്തുടർന്ന് തലേന്ന് അർധരാത്രിയോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു അവരെ.
രാവിലെ സാധാരണ നിലയിലേക്ക് തിരിച്ചുവരികയും എല്ലാവരിലും ആശ്വാസം പകരുകയും ചെയ്തെങ്കിലും മണിക്കൂർ കൊണ്ട് അവർ ജീവിതത്തോട് യാത്ര ചോദിച്ചു; ഇന്നാലില്ലാഹ്....
കലൂരിൽ, കാൽനൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ 'ഉമ്മുൽ ഖുറ'യിൽ ആദ്യകാലത്തു തന്നെ എത്തിച്ചേർന്ന സേവകയായിരുന്നു നെട്ടൂർ സ്വദേശിയായ നസീമത്ത.
കുടുംബ ജീവിതത്തിനിടയിൽ നേരിട്ട കടുത്ത പരീക്ഷണങ്ങൾക്കു മധ്യേയാണ് ഒരു അനാഥയെ പോലെ അതിജീവനം തേടി അവർ ആ അനാഥാലയത്തിലെത്തിയത്.
അവാച്യമായ രുചിഭേദങ്ങളുടെ കൈപ്പുണ്യത്തിൽ പാചകപ്പുരയിൽ തിളങ്ങിയ നസീമത്ത, അന്തേവാസികളുടെ പ്രിയപ്പെട്ട 'ഇത്ത'യായി മാറാൻ അധികനാൾ വേണ്ടിവന്നില്ല.
ദാരിദ്ര്യത്തിന്റെ ദയനീയ ചിത്രങ്ങൾ കണ്ടും, സങ്കടകരമായ ജീവിതസാഹചര്യങ്ങളിൽ വളർന്നും, മാതാപിതാക്കളുടെ സ്നേഹരാഹിത്യങ്ങൾ അനുഭവിക്കാൻ വിധിക്കപ്പെട്ടും കണ്ണീരോടെ കയറിവന്ന ഒട്ടേറെ അനാഥ -അഗതി ബാല്യങ്ങൾക്ക് പ്രതീക്ഷയുടെ തണൽ വിരിച്ച 'ഉമ്മുൽ ഖുറ'യിൽ നസീമത്ത ആയിരുന്നു അവരുടെ ഉമ്മ!
അനാഥ മക്കളുടെ അനിയന്ത്രിതമായ കുസൃതികൾക്ക് തടയിടാൻ കലപില കൂട്ടുന്നവരോടു അവർ കണ്ണുരുട്ടുമായിരുന്നെങ്കിലും നസീമത്തയുടെ ഹൃദയം നിറയെ കാരുണ്യത്തിന്റെ സ്നേഹകണങ്ങളായിരുന്നു..
സ്വന്തം ജീവിതത്തിൽ ഉതിർക്കേണ്ടിവന്ന എണ്ണമറ്റ കണ്ണീർകണങ്ങളെ, അനാഥ മക്കൾക്ക് അന്നമൊരുക്കിക്കൊടുത്താണ് അവർ പിൽക്കാല ജീവിതത്തിൻറെ ആനന്ദാശ്രുവാക്കി മാറ്റിയത്.
വിദ്യാഭ്യാസവും ജീവിതവും നൽകിവരുന്ന അനാഥാലയത്തിൽ അന്തേവാസികളും ജീവനക്കാരും അടിക്കടി മാറിക്കൊണ്ടിരുന്നെങ്കിലും നസീമത്തയുടെ സേവനസ്ഥാനത്തിന് മാറാനോ മാറ്റാനോ നിമിത്തങ്ങളുണ്ടായില്ല.
പതിറ്റാണ്ടുകൾ പിന്നിട്ട അവരുടെ സ്തുത്യർഹമായ സേവനകാലങ്ങൾ സ്ഥാപന അധികൃതരുടെയും അഗതികളുടെയും ഹൃദയത്തിൽ ആൽവേരു പോലെ ആഴ്ന്നിറങ്ങി... !
ആരോഗ്യ കാരണങ്ങളാൽ ഇടക്കാലങ്ങളിൽ വിശ്രമങ്ങൾ എടുത്തെങ്കിലും സ്വന്തം വീട്ടിലേക്കുള്ള അടങ്ങാത്ത അടുപ്പത്തോടും സന്തോഷത്തോടും കൂടിയാണ് അവർ ആ അനാഥാലയത്തിൽ പിന്നെയും പിന്നെയും മടങ്ങിയെത്തിയത്..
മാനേജ്മെൻറ് അംഗങ്ങളോടും ജീവനക്കാരോടും പരിചിതരോടും സ്നേഹ ബഹുമാനത്തോടും സൗഹാർദ്ദത്തോടും ഇടപഴകിയ നസീമത്ത, തൻറെ ജീവിതത്തിലും ജോലി പരിസരങ്ങളിലും വൃത്തിയും വെടിപ്പും അങ്ങേയറ്റം കാത്തുസൂക്ഷിച്ചു.
അവർ നൽകുന്ന അന്നം എന്തുമാകട്ടെ; കണ്ണുചിമ്മിക്കഴിക്കാവുന്ന സംശുദ്ധിയോടെയാണ് അവ എല്ലാവർക്കും പകുത്തു കിട്ടിയത്.
എന്തു ഭക്ഷണവും ; അത് നാസ്തയോ സദ്യയോ ബിരിയാണിയോ പലഹാരങ്ങളോ എന്തുമാകട്ടെ, അവ മടുപ്പും മന:പ്രയാസവുമില്ലാതെ എല്ലാവരുടേയും വയറും മനവും നിറച്ച അനന്യമായ രുചിയുടെ അന്നവിഭവങ്ങളായിരുന്നു!
2016 സെപ്തംബർ മുതൽ 2017 ജൂലൈ വരെയുള്ള ഹൃസ്വമായ കാലയളവിൽ 'ഉമ്മുൽ ഖുറ'യിൽ ജോലിയിലിരിക്കെ ഈ കുറിപ്പുകാരൻ അനുഭവിച്ച നസീമത്തയുടെ സഹോദരസ്നേഹം സൗവർണവും സ്മരണീയവുമാണ്.
ഓഫീസ് തിരക്കുകളിൽ നിന്ന് ഡൈനിങ് ഹാളിൽ വൈകിയെത്തുന്ന എനിയ്ക്ക് പ്രത്യേകം എടുത്തു വെച്ച ഭക്ഷണം വളരെ ചിട്ടയോടും വെടിപ്പോടും കൂടിയാണ് അവർ അടുത്തെത്തിച്ചത്.
പ്രായത്തേക്കാൾ ഏറെ പിന്നിലായിരുന്നെങ്കിലും "സാറേ" എന്ന വിളികളിൽ അവർ ഹൃദയച്ചെപ്പിൽ ഒരായിരം പൂ വിരിയിച്ചു....
സൗമ്യതയും മാന്യതയും പ്രസന്നതയും കാത്തുസൂക്ഷിച്ച ആ നിറസാന്നിധ്യം ഇനിയില്ല..
കാരുണ്യത്തിന്റെ ഒരു തിരനോട്ടത്തിനായി കൊതിച്ച, വാത്സല്യത്തിന്റെ ഒരു തലോടലിനായി ദാഹിച്ച അനേകം അനാഥരുടെയും അഗതികളുടെയും ജീവിത ചോദനകളിൽ മാതൃഭാവവും രുചിമേളവും തീർത്തുകൊടുത്ത 'ഉമ്മുൽ ഖുറ'യിലെ "ഉമ്മ" ഇനി നമ്മുടെ ഓർമകളിൽ പരിലസിക്കും..
സ്ത്രൈണായുസ്സിന്റെ സിംഹഭാഗവും യതീം മക്കൾക്കായി യത്നിച്ച സുകൃതം കൊണ്ട് അവർ സ്വർഗത്തിലെത്തട്ടെ എന്ന് നമുക്ക് ആത്മാർഥമായി പ്രാർഥിക്കാം...
........................................................
- റഫീഖ് നടുവട്ടം
(എടപ്പാൾ /9495808876)
No comments:
Post a Comment