കൂരിക്കുഴി എന്നൊരു തൃശ്ശൂർ ഗ്രാമത്തിൽനിന്ന് കണ്ണീരിന്റെ വിയോഗ വാർത്തയാണ് പിന്നെയും വന്നിരിക്കുന്നത്. 18 മുറിയിലെ നിഷാദ് എന്നൊരു മുപ്പതുകാരൻ മൂപ്പെത്തുംമുമ്പേ ഓർമയായ കഠിന ദുഃഖം...
സഊദി അറേബ്യയിലെ സബ്തൽ അലായയിൽ
(അബഹയ്ക്കും അൽ ബഹക്കും മധ്യേ ) വെച്ചാണ് ഇന്നലെ ( ജൂലൈ 11, ശനി ) രാവിലെ ആ സൗമ്യനായ യുവാവിന്റെ വിയോഗം.
അധ്യാപന കാലത്തും പിന്നീടും ഞാൻ അടുത്തബന്ധം പുലർത്തിപ്പോന്ന ഒരു കുടുംബത്തിലെ ഏക ആൺതരിയുടെ ആകസ്മിക നിര്യാണം ഞെട്ടലോടെയല്ലാതെ ഉൾക്കൊളളാനായില്ല..
വിദ്യാർഥിയായിരിക്കെ, 19 വർഷം മുമ്പ് കൂരിക്കുഴി 'സിറാജുൽ ഹുദാ' മദ്രസയുടെ ക്ലാസ്മുറിയിൽ തീർത്തും നിശ്ശബ്ദനായി ഗുരുവിലേക്ക് മാത്രം നോക്കിയിരുന്ന നിഷാദിന്റെ കണ്ണുകൾ ഈ വ്യസനദിനത്തിൽ എൻറെ ഓർമ്മകളിലേക്ക് കണ്ണീരോടെ പടരുന്നു...
പ്രായത്തേക്കാൾ കവിഞ്ഞ ശരീരപുഷ്ടിയും അതിനെക്കാൾ ചെറിയ നിഷ്കളങ്ക മനസ്സുമായി മുഖം നോക്കുമ്പോൾ മാത്രം പുഞ്ചിരി തൂകിയിരുന്ന പ്രിയപ്പെട്ട നിഷാദ്...
"ചിപ്പു " എന്നോമനപ്പേരിൽ കൂട്ടുകാർക്കിടയിലും വീട്ടുകാർക്കു നടുവിലും സ്നേഹലാളനകൾ ഏറ്റുവാങ്ങിയ അവൻ, അച്ചടക്കവും വിനയവും കാത്തുസൂക്ഷിച്ച ഒരു "സ്നേഹച്ചെപ്പ്" തന്നെയായിരുന്നു!
ഒന്നാം വയസ്സിൽ ഉപ്പയെ നഷടപ്പെട്ട്, പിതൃവാത്സല്യം ഏറ്റുവാങ്ങാനാവാതെ, അനുതാപത്തിന്റേയും സ്നേഹ കാരുണ്യങ്ങളുടെയും നടുവിലായി പിച്ചവെച്ചു വളർന്ന നിഷാദ്
'ഉമ്മയുടെ ലോക'ത്ത് മാത്രം ഒതുങ്ങി ജീവിച്ചു.
ചെറുപ്രായത്തിൽ തന്നെ വൈധവ്യത്തിൻറെ കയ്പുനീർ കുടിക്കേണ്ടിവന്ന തന്റെ ഉമ്മയ്ക്കു ജീവിത സായന്തനത്തിൽ തണലേകാനാണ് പഠനവും അനൽപമായ നാട്ടുജീവിതവും കഴിഞ്ഞ് നിഷാദ് സഊദിയിലെത്തിയത്.
വിവാഹശേഷം സന്താന സൗഭാഗ്യം സ്വപ്നം കണ്ട് പ്രിയതമയെയും പ്രവാസത്തിലേയ്ക്ക് കൂട്ടിയെങ്കിലും കോവിഡ് ആരംഭത്തിനു അല്പം മുമ്പാണ് അവളെ മാത്രം നാട്ടിലയച്ചത്. ഉപ്പയുടെ മരണശേഷം
പുനർവിവാഹിതയാകാൻ മനസ്സനുവദിക്കാതെ, തനിക്കു വേണ്ടി ജീവിതസുഖങ്ങൾ ത്യജിച്ച ഉമ്മയ്ക്ക് അവന്റെ പ്രാണനെന്നു പറയാൻ പര്യായങ്ങൾ പോരാമായ്രുന്നു.....
ആ മാതാവിന്റെ ചിരകാല ആഗ്രഹം സാധ്യമാക്കാനാണ്, പ്രവാസത്തിനിടയ്ക്ക് അവരെ പുണ്യഭൂമിയിലേയ്ക്ക് കൊണ്ടുപോയി മഹിതമായ മാതൃ മോഹങ്ങൾ നിഷാദ് ഉംറ: തീർഥാടനത്തിലൂടെ സഫലമാക്കിക്കൊടുത്തത് ! വിയോഗത്തിനു മുമ്പ് വിവേകം തോന്നിപ്പിച്ച ആ പുണ്യം ആ നിഷ്കളങ്ക മനസ്സിന്റെ സുകൃതമല്ലാതെ മറ്റെന്താണ് ?
പ്രിയപ്പെട്ട 'ചിപ്പു'വിൻറെ ഓർമകളിൽ വ്യസനിക്കുന്ന മനസ്സുകളെ ആശ്വസിപ്പിക്കാൻ ഈ വിഷമസന്ധിയിൽ എനിയ്ക്ക് വാക്കുകൾ ലഭിക്കുന്നില്ല... ഏറെനാൾ സ്നേഹമനുഭവിച്ച ആ കുടുംബത്തിൻറെ സങ്കടങ്ങളിൽ പങ്കുചേരാൻ കൊറോണക്കാലത്തിന്റെ ഭീതിതമായ സാഹചര്യങ്ങൾ എന്നെ അനുവദിക്കുന്നില്ല...
അങ്ങകലെ അറേബ്യൻ മണ്ണിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ട പ്രിയപ്പെട്ട നിഷാദ്..!
കാലങ്ങൾക്കപ്പുറം ബാല്യത്തിൽ ഞാൻ വായിച്ചെടുത്ത നിൻറെ നിഷ്കളങ്ക ഹൃദയത്തിലെ ഉൾത്തുടിപ്പുകൾ, ഈ വിയോഗ യഥാർഥ്യത്തിന്റെ വിതുമ്പുന്ന വേളയിൽ ഒരു ഉൾക്കിടിലമായി അനുഭവപ്പെടുന്നു....
നിൻറെ പ്രിയപ്പെട്ടവർക്ക് സമാധാനവും ക്ഷമയും ലഭിക്കാൻ ഞാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നുണ്ട്..
ഒപ്പം,
അനുഭൂതിദായകമായ സ്വർഗപരിമളം ആ ആറടി മണ്ണിൽ അഭംഗുരം നിനയ്ക്ക് ലഭിക്കാനും....
......................................................
റഫീഖ് നടുവട്ടം
(എടപ്പാൾ / 9495808876)
No comments:
Post a Comment