ഈ എഴുത്തുപുരയില്‍..

31 May 2019

ഭാഗ്യത്തിന്റെ ഭാഗധേയം നിർവഹിച്ച് കുഞ്ഞി ബാവഹാജി വിടവാങ്ങുമ്പോൾ..

തീർഥാടക മനസുകളെ ഹൃദയത്തിലേറ്റി, ഹജ് സേവനത്തിൽ നിസ്തുല മാതൃക തീർത്തു കൊണ്ടാണ് അത്തക്ക വീട്ടിൽ കുഞ്ഞി ബാവ ഹാജി വിശ്വാസി ഹൃദയങ്ങളിൽ വിതുമ്പുന്ന ഓർമയാകുന്നത്.

ജീവിത സായന്തനം ഹാജിമാർക്കായി സമർപ്പിച്ച സേവനത്തിന്റെ ആ സൽസ്വരൂപം ഇന്നലെ (21ശനി ) പൊന്നാനിയിലെ   സ്വവസതിയിൽ വെച്ച് ചരിത്രത്തിലേയ്ക്ക് കുഴഞ്ഞു വീഴുമ്പോൾ ആ ആകസ്മിക വിയോഗം അനേകം മനസ്സുകൾക്ക് താങ്ങാനാവാത്ത വേദന ബാക്കിയാക്കുന്നു..

ഈ വർഷത്തെ ഹജ് യാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായി നാടു മുഴുവൻ ഓടി നടന്ന ബാവഹാജിയുടെ വിടവാങ്ങൽ.

റെയിൽവേയിൽ ന്യായാധിപനായിരിക്കേ, ഔദ്യോഗിക ജീവിതത്തിൽ നിന്നു വിരമിച്ച ശേഷം അദ്ദേഹം സംസ്ഥാന സർക്കാറിന്റെ ഹജ് വളണ്ടിയറായി ദീർഘകാലം പ്രവർത്തിച്ചു. 

ഈ രംഗത്ത് അർപ്പിച്ച സംഭാവനകൾ അക്ഷരങ്ങൾക്കതീതമായി വിശ്വാസികൾക്ക്; വിശിഷ്യാ തീർഥാടക സഹസ്രങ്ങൾക്ക് അനുഭവേദ്യമായിട്ടുണ്ട്! 

സാമ്പത്തിക ലക്ഷ്യങ്ങളില്ലാതെ 
സ്വകാര്യ യാത്രാ സംഘങ്ങൾക്കു കൂടി സേവനങ്ങൾ ചെയ്ത സ്മര്യ പുരുഷൻ, അനേകം പേരുടെ ഹജ് തീർഥാടനം അർഥപൂർണമാക്കുന്നതിൽ ഭാഗ്യപൂർണമായ ഭാഗധേയം നിർവഹിച്ചു കൊണ്ടാണ് സർവാധിപന്റെ സവിധത്തിലേയ്ക്ക് മടങ്ങുന്നത്.

പന്താവൂർ ഇർശാദ്, നടുവട്ടം നന്മ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ സംഘടിപ്പിച്ച ഹജ് ക്യാമ്പുകൾക്ക് നേതൃപരമായും നിർദേശപരമായും സഹായങ്ങൾ ചെയ്തു തന്ന ബാവഹാജി, അവ വിശ്വാസി സമൂഹത്തിന് സർവ സ്വീകാര്യമാക്കുന്നതിൽ സ്നേഹ സാമീപ്യമായി നിലകൊണ്ടു.

അദ്ദേഹത്തിന്റെ ഉദാത്ത മാതൃക മുൻനിർത്തി നടുവട്ടം 'നന്മ' 2017 മെയ് 10ന് ബാവഹാജിയെ ഉപഹാരം നൽകി ആദരിച്ചിരുന്നു.

കേരള ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയിൽ നിന്നാണ് നന്മയുടെ ആദരവ് അദ്ദേഹം ഏറ്റുവാങ്ങിയത്.

ഈ ആദരവിനേക്കാൾ തീർത്തും അനശ്വരമാകട്ടെ, അല്ലാഹുവിന്റെ അതിഥികൾക്കായി ആദരവിന്റെയും സ്നേഹത്തിന്റെയും പരിപാലനങ്ങളുടെയും സേവനങ്ങളുടെ പൂർണ മുഖ- ഹൃദയങ്ങൾ തുറന്നിട്ട് ജീവിതം തീർത്ത കുഞ്ഞിബാവഹാജിയുടെ ബർസഖീ ജീവിതം എന്ന് പ്രാർഥിക്കുന്നു..

No comments: