ഈ എഴുത്തുപുരയില്‍..

04 August 2018

സഹ്റത്തുൽ ഖുർആൻ പഠിതാവ് ഹാസിം ഹൈദറിന്റെ ഉമ്മ യാത്രയായി..

മകൻ മനോഹരമായോതുന്ന ഖുർആൻ വചനങ്ങൾ ഇനി ആ ഉമ്മ ആറടി മണ്ണിൽ നിന്ന് അനുസ്യൂതമായി കേൾക്കും; ഇമ്പമാർന്ന ആ ഈണത്തിൽ മധു മീട്ടി അനശ്വരമായി ആശ്വാസം കൊള്ളും..

പഠനത്തിന്റെ പൂർത്തീകരണവും വശ്യസുന്ദരമായ പാരായണവും കൺകുളിർക്കെ കാണാനാവാതെ മക്കളെ വിട്ട് ഷമീറ മടക്കയാത്രയായി..

പന്താവൂർ ഇർശാദ് സഹ്റത്തുൽ ഖുർആൻ യൂണിറ്റിന്റെ 'യു സെഡ് ക്യൂ ' വിദ്യാർഥിയായ ഹാസിം ഹൈദറിന്റെയും ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ തന്നെ രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഹിഷാമിന്റെയും നെല്ലിശ്ശേരി എ യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഹന ഷെറിന്റെയും പ്രിയപ്പെട്ട ഉമ്മയാണ് ആക്സിഡന്റിനെ തുടർന്ന് ഇന്ന്, ശനിയാഴ്ച മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം തൃശൂർ -കോഴിക്കോട് സംസ്ഥാന പാതയിൽ ചങ്ങരംകുളത്തിനു സമീപം വെച്ചാണ് ഷമീറ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ സ്കൂൾ ബസിടിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഓമന മക്കളെ കണ്ണീരിലാഴ്ത്തി അവർ ഓർമയായി..

നാലു ദിനം മുമ്പ് ഇർശാദ് കാമ്പസിൽ സംഘടിപ്പിച്ച  സഹ്റത്തുൽ ഖുർആൻ രക്ഷാകർതൃ ക്യാമ്പിൽ പങ്കെടുത്തിരുന്നു മർഹൂമ: ഷമീറ.

മക്കളുടെ പഠന കാര്യത്തിൽ അതീവ ശ്രദ്ധ പതിപ്പിച്ച അവർ ഒരു മുടക്കവും വരുത്താതെ ഇത്തരം പരിപാടികൾക്ക് താൽപ്പര്യപൂർവം എത്തിയിരുന്നു.

അച്ചടക്കവും ദീനീബോധവും ഒത്തിണങ്ങിയ ആ യുവ മാതാവ് ഉഖ്റവിയ്യായ സന്താനങ്ങളെ സ്വപ്നം കണ്ടാണ് 'സഹ്റ'യെ പഠനകേന്ദ്രമായി തെരഞ്ഞെടുത്തത്. ഇസ് ലാമിക ചുറ്റുപാടിൽ ജീവിതം ചിട്ടപ്പെടുത്തിയ ഭർത്താവും കുടുംബവും അവളുടെ ആഗ്രഹങ്ങൾക്ക് അരികു ചേർന്നു നിന്നു..

എന്നാൽ, വിധിയുടെ ദൈവികതയിൽ കണ്ണീരൊഴുക്കാനേ ഇന്ന് സ്നേഹദാഹം തീരാത്ത പൊന്നുമക്കൾക്കും തണൽ മാഞ്ഞ ഉപ്പയ്ക്കും ചങ്ക് പറിച്ചു കൊടുത്ത സഹോദരങ്ങൾക്കും കുടുംബ ബന്ധു ജനങ്ങൾക്കും ആകൂ..

ആ തീരാവേദനകളുടെ തീപ്പൊരികൾ അണയ്ക്കാൻ പ്രാർഥനകൾ മാത്രം ഇനി പ്രതിവിധി!

അവരുടെ ആശ്വാസത്തിനായി, സമാധാനത്തിനായി, മഹതിയുടെ പരലോക സുഖത്തിനായി എല്ലാവരും മനസ്സു വെക്കണേ..

ഈ കുറിപ്പ് വായിക്കുന്ന ഓരോ വിശ്വാസിയും ഇവർക്കായി പ്രത്യേകം ദുആ ചെയ്യണമെന്നഭ്യർഥിക്കുകയാണ്.

നമ്മുടെ എല്ലാ അനുബന്ധ സ്ഥാപന മീഡിയാ ഗ്രൂപ്പുകളിലേയ്ക്കും പ്രവർത്തകരില്യ്ക്കും സ്ത്രീ പുരുഷ അധ്യാപക കൂട്ടായ്മകളിലേയ്ക്കും മജ് ലിസുകളിലേയ്ക്കും ഇത് എത്തിച്ചു കൊടുത്ത് ദുആ ചെയ്യിക്കണമെന്നുണർത്തുന്നു.

ഫാതിഹകൾ, യാസീനുകൾ, ഖത്മുകൾ, ദിക്റുകൾ, സ്വലാത്തുകൾ, തേട്ടങ്ങൾ... എല്ലാം മർഹൂമ: ഷമീറയുടെ ബർസഖീ ജീവിതത്തെ സുഖസമ്പൂർണ്ണമാക്കട്ടെ; ആമീൻ.

പന്താവൂർ അൽ ഇർശാദിനു വേണ്ടി,

കെ സിദ്ദീഖ് മൗലവി അയിലക്കാട് (പ്രസിഡന്റ്)
വാരിയത്ത് മുഹമ്മദലി (ജന. സെക്രട്ടറി)

No comments: