ഈ എഴുത്തുപുരയില്‍..

18 January 2010

പണം തട്ടാന്‍ പ്രണയക്കൂട്ടുകള്‍

വിശ്വസ്തനായ ഒരാത്മ സുഹൃത്തിന്‍റെ 'ഫോര്‍വേഡ് മെയില്‍' ആണ് ആ കെണിവലയിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയത്.അന്ന് വരെ കേള്‍ക്കുക പോലും ചെയ്യാത്ത പുതിയൊരു ' സൗഹൃദകൂട്ടായ്മ' യിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ ' ഫ്രന്റ്സ് റിക്വസ്റ്റ് ' , ഒരാലോചനയിലേക്കായും മുമ്പ് ചൂണ്ടു വിരല്‍ ചിഹ്നത്തിലൂടെ ക്ലിക്കമര്‍ന്ന് എന്നെ ആ സൈറ്റിലേക്കെത്തിച്ചിരുന്നു.
ZORPIA; അതാണ്‌, ആ സൗഹൃദകൂട്ടായ്മയുടെ പേര്. ഇത്തരം വിഭാഗത്തിലൊന്നും അത്ര താല്പര്യമില്ലാതിരുന്നതിനാല്‍ എനിക്കീ കമ്മ്യൂണിറ്റിയെ അപരിചിതമായി തോന്നി. എങ്കിലും ആത്മ സുഹൃത്തിന്‍റെ 'അപേക്ഷ'യല്ലേ! പ്രാഥമിക വിവരങ്ങള്‍ നല്‍കി ഞാനും അംഗമായി ചേര്‍ന്നു.നല്ലതു തന്നെ കിടക്കട്ടെ എന്ന് കരുതി ഒരു കേമന്‍ ഇമാജും അപ് ലോഡ് ചെയ്തു.ആകര്‍ഷകമായി സംവിധാനിച്ചിരുന്ന സൗഹൃദ സൈറ്റില്‍ ചില ''പരക്കം പാച്ചിലുകള്‍'' മാത്രം നടത്തി ലോഗൌട്ട്!
                                     രണ്ടുദിനം കഴിഞ്ഞ് പതിവുപോലെ ഓഫീസിലെത്തി നെറ്റ് കണക്ട് ചെയ്തപ്പോള്‍ എന്‍റെ കമ്പ്യൂട്ടറിന്റെ കീഴ്മൂലയില്‍ നിന്ന് ഒരു പുതിയ സന്ദേശം പൊന്തിവന്നു; അപരിചിത നാമത്തിലുള്ള ഒരാളുടെ മെയില്‍. കഴിഞ്ഞ ദിവസം അംഗമായി ചേര്‍ന്ന ZORPIA കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഒരു ഫീമെയില്‍ കക്ഷിയുടെ ഈമെയില്‍ സന്ദേശമായിരുന്നു, അത്. ഞാന്‍ ആശ്ചര്യപ്പെടുക തന്നെ ചെയ്തു! ഇത്ര പെട്ടെന്ന് എന്‍റെ പ്രൊഫൈല്‍ കാണാനും ഇഷ്ടപ്പെടാനും ഒരു വിദേശിയോ? അതും ഒരു യുവതി! റീഡിംഗ് റൌണ്ടില്‍ തന്നെ ഒരു ചതിയുടെ രുചികുമുളങ്ങള്‍ എന്‍റെ നാവിലേക്ക് ഇറങ്ങിവന്നു. താങ്കളുടെ ഫോട്ടോയും പ്രൊഫഷനും വളരെ ഇഷ്ടമായെന്നും കൂടുതല്‍ അറിയാന്‍ താല്പ്പര്യപ്പെടുന്നുവെന്നും, അക്ഷരങ്ങളും വാക്യഘടനകളുമെല്ലാം തെറ്റിച്ചെഴുതിയ ആ മെയിലില്‍ അവള്‍ എന്നോട് പറഞ്ഞു. രണ്ടുനിമിഷം ആലോചിച്ച ശേഷം ' പ്രോപഗണ്ട' കുറയ്ക്കാതെ ഞാന്‍ മറുപടി കാച്ചി: '' ഇന്ത്യന്‍ വംശജനായ ഫിനാന്‍സ് മാനേജര്‍. ഗള്‍ഫില്‍ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്നു. യാത്രകള്‍,സംഗീതം എന്നിവ ഇഷ്ടമാണ്.. നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഉടനെ നല്‍കുമല്ലോ..സ്നേഹത്തോടെ...''

അടുത്ത ദിവസം ഡ്യൂട്ടിക്ക് കയറിയപ്പോള്‍ കമ്പ്യൂട്ടറില്‍ കാത്തിരിപ്പുണ്ടായിരുന്നു, പുതിയ 'കൂട്ടുകാരി'യുടെ രണ്ടാം മെയില്‍. ആകാംക്ഷാപൂര്‍വം തുറന്നു നോക്കിയപ്പോള്‍ കെണിയുടെ വല നെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷചിലന്തിയുടെ ചടുലചലനങ്ങള്‍ എനിക്കനുഭവപ്പെടുകയായിരുന്നു.. ''

                                     മൈ ഡിയര്‍..അവിടെ താങ്കള്‍ക്ക് സുഖമാകുമെന്ന് പ്രതീക്ഷിക്കട്ടെ! ഞാന്‍ ഐറിന്‍(24) വയസ്സ്. ഗാംബിയയില്‍ നിന്നുള്ള അവിവാഹിതയും അവിടുത്തെ വലിയ കെട്ടിട നിര്‍മാണ കമ്പനിയുടെ ഡയരക്ടറും ഇംപോര്‍ട്ട്/ എക്സ്പോര്‍ട്ട് കമ്പനിയുടെ സി.ഇ.ഒ യുമായ ബെര്‍ണാഡ് ബാകറി സോന്‍കോ യുടെ ഏകമകളും. കഷ്ടിച് 4 വയസ്സ് പ്രായമായിരിക്കുമ്പോള്‍ എന്‍റെ അമ്മ മരിച്ചു. അവരോടുള്ള അതിയായ സ്നേഹം ഒന്നുകൊണ്ടു മാത്രം അച്ഛന്‍ വേറെ വിവാഹം കഴിച്ചില്ല. പിന്നീട്, വര്‍ഷങ്ങള്‍ക്കു പിറകെ വിഷം കഴിച്ചു ജീവനൊടുക്കിയ അച്ഛന്‍റെ ശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ (എന്‍റെ അമ്മാവന്‍) പിതാവിന്‍റെ കമ്പനിയുടെ പര്‍ച്ചേസ്/മാര്‍ക്കറ്റിംഗ്/സയില്‍സ് മാനേജരായി.
കമ്പനിയുടെ എല്ലാ വസ്തുക്കളും അയാളുടെ പേരിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്നും കലഹങ്ങള്‍ പതിവാകുകയും ഇത്, എന്നോടുള്ള ദേഷ്യം അയാളില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. വാടക കൊലയാളികളെ ഉപയോഗിച്ച് എന്നെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തി. എന്നാല്‍, ദൈവകൃപ കൊണ്ട് ഞാന്‍ സെനഗല്‍ എന്ന രാജ്യത്തേക്ക് രക്ഷപ്പെട്ടു.
താങ്കളുടെ മെയില്‍ കണ്ടപ്പോള്‍ സന്തോഷിക്കുകയും ഞാന്‍ താങ്കള്‍ക്ക് നന്ദി പറയുകയും ചെയ്യുന്നു. സത്യമായിട്ടും, സെനഗലില്‍ ആയിട്ടു പോലും എന്‍റെ ജീവിതം ഭീതിജനകമാണ്.കാരണം, ഗാംബിയയും സെനഗലും ഒരേ അതിര്‍ത്തി പങ്കിടുന്ന അയല്‍ രാജ്യങ്ങളായതിനാല്‍ എന്നെ കൊല്ലാന്‍ പദ്ധതിയിട്ടവര്‍ ഇവിടെയും എന്നെ പിന്തുടരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതിനാല്‍, ഇവിടെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് ഞാന്‍ സ്ഥലം വിട്ടേക്കാം.എനിക്കെന്തെങ്കിലും സംഭവിക്കും മുമ്പ് ആത്മ വിശ്വാസത്തോടെ ഒരുകാര്യം താങ്കളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.അതായത്, ഒരു ലീഡിംഗ് ബാങ്കില്‍ ഏകദേശം 4,500.മില്യന്‍ യു.എസ് ഡോളര്‍ എന്‍റെ പിതാവ് നിക്ഷേപിച്ചിട്ടുണ്ട്‌. അച്ഛന്‍റെ എല്ലാ സ്വത്തുക്കള്‍ക്കും നിയമപ്രകാരം ഞാന്‍ തന്നെയാണ് അവകാശി.ഈ സംഖ്യയുടെ സംരക്ഷണാര്‍ത്ഥം തല്‍ക്കാലം ഒരു കരാറില് ‍ഏര്‍പ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു പുതിയ സൗഹൃദവും അതുവഴി താങ്കളുമായുള്ള സ്നേഹപൂര്‍ണവുമായ ജീവിതവും ആരംഭിക്കുന്നതിനു മുമ്പ്, ഞാന്‍ താങ്കളുടെ സമീപത്ത് എത്തുന്നതിനു മുന്നോടിയായി ഈ തുകയെത്രയും താങ്കളുടെ അക്കൌണ്ടിലേക്ക് മാറ്റുവാന്‍ ഞാന്‍ ഉദ്ദേശിക്കുകയാണ്. സുദീര്‍ഘമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന്‍റെ ആരംഭമായി താങ്കളുടെ എല്ലാവിധ സഹായങ്ങളും ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍, എന്‍റെ അടുത്ത മെയിലില്‍ ബാങ്ക് കോണ്ടാക്റ്റ് സംബന്ധമായ മുഴുവന്‍ കാര്യങ്ങളും ഞാന്‍ താങ്കള്‍ക്ക് നല്‍കാം; ഒരുകാര്യം താങ്കള്‍ എനിക്ക് വാഗ്ദാനം ചെയ്യുകയാണെങ്കില്‍ മാത്രം.
അതായത്,എന്നെ വഞ്ചിക്കില്ലെന്നും ഒരിക്കലും ഇക്കാര്യം മറ്റാരോടും വെളിപ്പെടുത്തില്ലെന്നും. കാരണം, എന്‍റെ മാതാപിതാക്കളുടെ വേര്‍പാടിന് ശേഷം എനിക്കീ ഭൂമിയില്‍ ശേഷിക്കുന്നത് ഒരു പ്രതീക്ഷയായി ഇത്രയും വലിയ സംഖ്യയാണല്ലോ..! എന്‍റെ പക്കല്‍ ഫണ്ട് റീപ്ലയ്സ്മെന്‍റ് സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും ഉണ്ട്. പക്ഷെ, അവ താങ്കള്‍ക്ക് നല്‍കുന്നതിന് മുമ്പ് താങ്കളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കേണ്ടതുണ്ട്. താങ്കളുടെ ശരിയായ പേര്,വീട്ടുവിലാസം, ബന്ധപ്പെടേണ്ട നമ്പര്‍ എന്നിവ.. ഇതിനു പുറമെ, താങ്കള്‍ക്ക് എന്നെ ബന്ധപ്പെടണമെന്നുണ്ടെകില്‍ എന്‍റെ ഉപദേശകനും വിശ്വസ്തനുമായ പാസ്റ്റര്‍ പോളിനെ ഏതുസമയവും നിങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. ഞാനുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹത്തോട് പറയുക. പ്രിയനേ, താങ്കളെ കുറിച്ചു കൂടുതല്‍ അറിയാന്‍ ഞാന്‍ കൊതിക്കുന്നു. താങ്കളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, വിനോദങ്ങള്‍ തുടങ്ങി ഇപ്പോള്‍ താങ്കള്‍ എന്ത് ചെയ്യുന്നുകൂടി എന്നോട് പറയുമല്ലോ..! അടുത്ത മെയിലില്‍ എന്നെക്കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും നിങ്ങള്‍ക്ക് തരാം.
.ഇവിടെ എന്‍റെ ഫോട്ടോയും ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പരുകളും ഉള്‍പ്പെടുത്തുന്നു. ശുഭദിനം നേര്‍ന്ന്, താങ്കളുടെ മറുപടിക്കായ് കാത്ത് നന്ദിയോടെ ഐറിന്‍.

**** **** ****                                                              **************

                                പഞ്ചാര പുരട്ടിയ മെയിലില്‍ നിന്ന് വഞ്ചനയുടെ വ്യാപ്തി തിരിച്ചറിഞെങ്കിലും എന്തെങ്കിലും മറുപടി ചെയ്യണമെന്നു തോന്നി എനിക്ക്. പക്ഷെ ജോലിത്തിരക്കുകളില്‍ പെട്ട് അത് നടന്നില്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് കണ്ണൂരിലോ കോഴിക്കോട്ടോ വച്ച് പോലീസ് പിടിയിലായ ഒരു നൈജീരിയന്‍ സംഘാംഗത്തിന്‍റെ തട്ടിപ്പാണ് ഓര്‍മയില്‍ വന്നത്.
ഓര്‍ക്കൂട്ട്, ഫൈസ്ബുക്ക്, ട്വിറ്റര്‍,നെറ്റ്ലോഗ് തുടങ്ങി ഒട്ടനവധി ഇന്റര്‍നെറ്റ്‌ കൂട്ടായ്മകളിലൂടെ സൌഹൃദത്തിലാവുകയും അംഗങ്ങളുടെ പ്രൊഫൈലില്‍ കയറി രഹസ്യങ്ങള്‍ മനസ്സിലാക്കുകയും അതുവഴി തന്ത്രപരമായി പണം തട്ടുകയും ചെയ്യുന്ന അന്താരാഷ്‌ട്ര റാക്കറ്റിലെ ഒരുവനെയായിരുന്നു, അന്ന് പോലീസ് പൊക്കിയത്. ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ഒരു ഗള്‍ഫ്‌ മലയാളി സംഭവം പരാതിപ്പെട്ടപ്പോഴാണ് പ്രതി പിടിക്കപ്പെടുകയും പുത്തന്‍ തട്ടിപ്പിന്‍റെ മേഖലകള്‍ മാലോകര്‍ മനസ്സിലാക്കിയതും. സമാനമായ വിഷയവും ശൈലിയും തന്നെയാണ് ഈ കുറിപ്പുകാരന്റെ അനുഭവത്തില്‍. എന്നാല്‍ ഒരാള്‍ പിടിക്കപ്പെട്ടിട്ടും പ്രണയത്തിന്‍റെയും സൌഹൃദത്തിന്റെയും മറവില്‍ പണം തട്ടാന്‍ പിന്നെയും വൈദേശിക ക്രിമിനലുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന വസ്തുത ആശങ്കാജനകവും ആലോചനാമൃതവുമല്ലേ?
വിലപ്പെട്ടതും വിലക്കപെട്ടതുമെല്ലാം വിദേശിയും സ്വദേശിയും കവര്‍ന്നെടുക്കുന്ന സാഹചര്യങ്ങള്‍ക്ക് ഒരു പരിധി വരെ നമ്മുടെ 'ബോധക്കേട്' തന്നെയാണ് മുഖ്യ കാരണം. എല്ലാ രംഗത്തും സ്വയം ജാഗ്രതപ്പെടുകയെ പരിഹാരമുള്ളൂ..വിപ്ലവ ശൈലിയില്‍ പറഞ്ഞാല്‍ ''തലമുറ തലമുറ കൈമാറി'' സുഹൃത്തുക്കള്‍ വഴി എത്തുന്ന ഫോര്‍വേഡ് മെയിലുകള്‍ ചിലപ്പോഴൊക്കെ വിനാശം വിതക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആവശ്യവും കാര്യഗൌരവവും പരിഗണിച്ചു മാത്രം മെയിലുകള്‍ മാനേജ് ചെയ്‌താല്‍ നഷ്ടങ്ങളുടെ തിക്തതകള്‍ എക്കാലവും ജീവിതത്തെ കഷ്ടപ്പെടുത്താന്‍ കടന്നുവരില്ല. സാമൂഹ്യപരമെന്നോ വൈഞാനികപരമെന്നോ എന്തു തന്നെ മുഖം നല്‍കി അവതരിപ്പിച്ചാലും ഇന്റെര്‍നെറ്റിലെ സൗഹൃദ കൂട്ടായ്മകള്‍ക്ക് പിന്നില്‍ വിപുലമായ ചൂഷണ ലകഷ്യങ്ങള്‍ കൂടി ഉള്ളതായി അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. വാണിജ്യ താല്പ്പര്യങ്ങളോടൊപ്പം വ്യക്തിയുടെ സ്വത്വപരമായ നശീകരണമാണ് ഏറെക്കുറെ കമ്മ്യൂണിറ്റികളുടെയും ഉന്നം.
സത്യത്തില്‍, ഉടയാടകള്‍ ഉരിയുന്ന ഉന്മത്തമായ ഒരു സംസ്കാരത്തിന്‍റെ നിറമാര്‍ന്ന പറുദീസകളില്‍ യുവതയെ തളച്ചിടുകയാണ് വിദേശ വേരുകളുള്ള ഇന്റര്‍നെറ്റ്‌ കൂട്ടായ്മകള്‍! ലോകത്തില്‍ ഏറ്റവും വിലപ്പെട്ട വസ്തു 'സമയ'മാണെന്ന് മനസ്സിലാക്കിയിട്ടും വലിയൊരു യുവസമൂഹം വെറുതെ കളയുകയാണ് ഈ അമൂല്യസമ്പത്ത്.കാരണം, കാര്യമായ നേട്ടങ്ങളൊന്നും പ്രതീക്ഷിക്കുവാനില്ലാത്ത ഗ്ലോബല്‍ കൂട്ടായ്മകളില്‍ ചേര്‍ന്ന്, അശ്ലീലതകളാല്‍ അലങ്കരിച്ച സൈറ്റുകളില്‍ അഭിരമിച്ച് ആധുനികനായ ആണും പെണ്ണും വിനിഷ്ടമാക്കുന്നത് വലിയൊരു സമയ സമ്പാദ്യമാണല്ലോ! വിജ്ഞാനപ്രദമോ സാമൂഹ്യഗുണപ്രദമോ ആയ ലിങ്കുകളിലേക്ക് പോകാതെ വിദേശ രാജ്യങ്ങളിലെയും വിദൂര നഗരങ്ങളിലെയും ' കോര്‍പറേറ്റ് യുവതി' കളുമായും കുബേര പുത്രിമാരുമായും ചാറ്റിങ്ങിനും ഫ്രന്റ്ഷിപ്പിനും മെനക്കെട്ടാല്‍ തനിക്കെന്തുണ്ട് ആത്യന്തിക നേട്ടമെന്ന് ആരും ചിന്തിക്കുന്നില്ല.

മാസവാടകക്കോ മണിക്കൂര്‍നിരക്കിനോ സ്വകാര്യമായ സമ്പത്ത് മുടക്കിയും അല്ലാതെയും ഇന്റെനെറ്റ് കണക്ഷന്‍ ലഭ്യമാക്കുകയും അവ അനാരോഗ്യ മേഖലയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍, പ്രത്യേകിച്ചും മുഖ്യ/മധ്യ വര്‍ഗ പ്രവാസികള്‍ തങ്ങളുടെ ''കത്തിത്തീരുകയും/തീര്‍ക്കുകയും'' ചെയ്യുന്ന സമയത്തെ കുറിച്ച്‌ ബോധവാന്മാരല്ല എന്നതാണ് സങ്കടകരം. ജോലിക്ക് ശേഷമുള്ള സമയങ്ങള്‍ ശാരീരികമോ മാനസികമോ സാമ്പത്തികമോ ധാര്‍മികപരമോ ആയ നേട്ടങ്ങള്‍ക്ക്‌ വിനിയോഗിക്കാന്‍ ശ്രമിച്ചാല്‍ കലികാലത്തിന്റെ ജീവിത ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിവലകളില്‍ ആരും ചെന്നു പെടില്ല.

വിയര്‍ക്കാതെയും ബൌദ്ധികപരിശ്രമമില്ലാതെയും എങ്ങനെയൊക്കെ പണം നേടാം എന്ന അത്യാര്‍ത്തി ചിന്തകളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിനു പാരയാകുന്നത്‌. ഭാരതീയന്‍റെ, വിശേഷിച്ച് മലയാളിയുടെ ഒടുങ്ങാത്ത സാമ്പത്തിക ദാഹം/മഞ്ഞളിപ്പ്/അന്ധത..എല്ലാം സ്വന്തം നാട്ടുകാരേക്കാള്‍ ഭംഗിയായി ആഫ്രിക്ക പോലുള്ള ക്രിമിനല്‍ രാജ്യങ്ങളിലെ 'ദരിദ്ര' ബുദ്ധിരാക്ഷസര്‍ മനസ്സിലാക്കിക്കഴിഞ്ഞ സാഹചര്യത്തില്‍ തട്ടിയെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന കോടികളുടെ വഷളന്‍ കഥകള്‍ ഇനിയും പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ!

16 comments:

Anonymous said...
This comment has been removed by a blog administrator.
Sulfikar Manalvayal said...

നല്ല ഒരു വിഷയം, അനുഭവത്തിന്റെ മേമ്പൊടിയോടെ നന്നായി അവതരിപ്പിച്ചു.
ഞാനീ പോസ്റ്റ്‌ എന്റെ കൂട്ടുകാര്‍ക്ക് ഫോര്‍വേഡ് ചെയ്തിട്ടുണ്ട്.
അത്രയ്ക്ക് ഉപകാര പ്രദമാണിത്. ഇതെന്തേ ആരുടേയും കണ്ണില്‍ പെടാതെ പോയി.

Sulfikar Manalvayal said...

താങ്കളുടെ അനുവാദം കൂടാതെയാണ് ഈ പോസ്റ്റിന്റെ ലിങ്ക് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുത്തത്. ക്ഷമിക്കുമല്ലോ.

സാബിബാവ said...

nannaayi ithu postiyathu

അലി said...

ഒരിക്കല്‍ എത്രയോ മില്യണ്‍ ഡോളര്‍ പ്രൈസ് അടിച്ചു എന്നു പറഞ്ഞ് മെയില്‍ വന്നിരുന്നു. അത് മുഴുവന്‍ വായിക്കാതെ ഡിലിറ്റ് ചെയ്തു. എത്ര തട്ടിപ്പുകള്‍ക്കിരയായാലും ഇതുപോലുള്ള മെയിലുകള്‍ക്ക് മറുപടി അയക്കാന്‍ ആളുകളുണ്ടാവുമ്പോള്‍ ഇത് നിര്‍ബാധം തുടരും.

നല്ല പോസ്റ്റ്.

K@nn(())raan*خلي ولي said...

ഈ വിഷയം പുതിയതല്ല.
ഒരു പരിധിവരെ ഇത്തരം ചതികളില്‍ പെടുന്നത് നമ്മുടെയൊക്കെ ആര്‍ത്തി കാരണമാണ്. മെയില്‍ വഴി ഫീമൈലിന്റെ പഞ്ചാര വരുന്നതും, ലോട്ടറി അടിച്ചെന്ന 'സന്തോഷ'വാര്‍ത്ത കേട്ട് ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ കൊടുക്കുന്നതും ഇതേ ആര്‍ത്തി കൊണ്ടാണ്. ആര്‍ത്തി പിടിച്ചവര്‍ കെണിയില്‍ പെട്ട് നശിക്കട്ടെ എന്നാണു കണ്ണൂരാന്റെ ആഗ്രഹം.

@ സുല്ഫിക്കാ,
ഇത്തരം തട്ടിപ്പുകളില്‍ പെട്ട് പോകരുതെന്ന് ഓര്‍മ്മപ്പെടുത്തുന്ന എത്രയോ മെയിലുകള്‍ കഴിഞ്ഞ കുറെ വര്‍ഷമായി forward ആയി പാറി നടക്കുന്നുണ്ട്.
(ങ്ഹും.., ഇപ്പോഴെങ്കിലും കണ്ടല്ലോ)

kambarRm said...

നന്നായി, അനുഭവത്തിന്റെ വെളിച്ചത്തിൽ വിശദമായ പോസ്റ്റ്, കീപ്പിറ്റപ്പ്,
എല്ലാ ആശംസകളും നേരുന്നു,

Jishad Cronic said...

ഇതുപലെയുള്ള ഒരുപാട് മെയിലുകള്‍ ഇടയ്ക്കിടെ കിട്ടാറുണ്ട്...

Unknown said...

ഇതിപ്പോള്‍ സ്ഥിരം പരിപാടി ആണ്
ലോട്ടറി അടിച്ചു എന്നും പണം കൈമാറുവാന്‍ സഹായിക്കണം എന്നും അപേക്ഷിച്ച് കൊണ്ടുള്ള മെയിലുകള്‍ ഒരുപാട് വരുന്നുണ്ട്

ഇന്റര്‍നെറ്റ്‌ അഡിക്ഷന്‍ ഇപ്പോള്‍ ഒരു വലിയ പ്രശ്നം ആയി മാറി കൊണ്ടിരിക്കുകയാണ് .
രണ്ടു കാര്യങ്ങളും ഒരു പോസ്റ്റില്‍ തന്നെ പറഞ്ഞിരിക്കുന്നു...നന്നായി
ആശംസകള്‍

Anonymous said...

പണം പിടുങ്ങാൻ എന്തൊക്കെ മാർഗ്ഗങ്ങൾ ഇതു പോലൊരു മുൻപൊരിക്കൽ വായിച്ചിരുന്നു .. എന്നാലും ജനം പഠിക്കുന്നില്ല ..നമ്മെ ചൂഷണം ചെയ്യാൻ കുറെ തന്ത്ര ശാലികൾ നമുക്കു ചുറ്റുമുണ്ടെന്ന് നാം മറക്കാതിരിക്കുക പണം എന്നു കേൾക്കുമ്പോൾ ആർത്തി മൂത്ത് വീഴാതിരിക്കുക ജാഗ്രതൈ!!!!!!

Echmukutty said...

ആർത്തിയ്ക്ക് അതിരില്ല.
അതു വരുത്തുന്ന വിനകൾക്കും..........

Unknown said...

കണ്ടാല്‍ പഠിച്ചില്ല എങ്കില്‍ കൊണ്ടാല്‍ പഠിക്കും അതും ഇല്ല എന്ന് വെച്ചാല്‍ എന്ത് ചെയ്യും

ഹംസ said...

ഈ വിഷയം കുറേ കേട്ടിട്ടുണ്ട്. പലതരത്തിലുള്ള മൈലുകളും വരാറുമുണ്ട്.. തട്ടിപ്പാണെന്നറിഞ്ഞിട്ടും അഥവാ ബിരിയാണി കൊടുക്കുന്നുണ്ടങ്കിലോ എന്ന് കരുതി അതില്‍ വീണു പോവുന്നവര്‍ ബുദ്ധിയും വിവരവും ഉണ്ട് എന്ന് അവകാശപ്പെടുന്ന അഭ്യസ്തവിദ്യര്‍ തന്നെയാണ് എന്നു കാണുമ്പോഴാണ് അത്ഭുതം ..... കിട്ടിയാല്‍ കോടികളല്ലെ എന്ന് കരുതി വലയില്‍ കുടുങ്ങുന്ന ഇത്തരാം വിഡ്ഡികളെ വിളിക്കേണ്ട പേര് വേറയാ....@$#$%#%@ ...
അല്ലാതെ തട്ടിപ്പ് നടത്തുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
-----------------------------------------------
സുല്‍ഫി അയച്ച ലിങ്കിലൂടെയാണ് ഇവിടെ എത്തിയത് ആ പഹയന്‍ ഈ ചതിയില്‍ ചിലപ്പോള്‍ പെട്ടിട്ടുണ്ടാവും . അവന്‍ ഒരു സുന്ദരിയുടെ പെന്‍ ഫ്രണ്ട്സ് ചതിയില്‍ ഒരിക്കല്‍ പെട്ട അനുഭവം അവന്‍ എഴുതി പോസ്റ്റിയത് ഓര്‍ക്കുന്നു..

ഹ ഹ ചുമ്മാതല്ലാ അവന്‍ എല്ലാവര്‍ക്കും ലിങ്ക് അയക്കുന്നത് പഹയാ :)

പട്ടേപ്പാടം റാംജി said...

ഇത്തരം ധാരാളം സംഭവങ്ങള്‍ കാണാന്‍ കഴിയുന്നു...
അതു നന്നായി അവതരിപ്പിച്ചു.

Minesh Ramanunni said...

സുല്‍ഫി അയച്ച ലിങ്കിലൂടെയാണ് ഇവിടെ എത്തിയത്. അപ്പോളാണ് കണ്ടത് ബ്ലോഗിന്റെ മൊതലാളി ഒരു എടപാള്കാരന്‍ ആണ് എന്ന്. കണ്ടതില്‍ സന്തോഷം . ഞാന്‍ വട്ടംകുളത്താണ്.

പിന്നെ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം ഗൌരവതരമാണ്. പക്ഷെ എല്ലാം നമുക്ക് ശീലമായി തുടങ്ങി എന്ന് മാത്രം . ഉദര നിമിത്തം ബഹുകൃത വേഷം അല്ലെ? കഴിഞ്ഞ മാസം ആണ് ഇവിടെ ബഹറിനില്‍ ടെലെഫോണ്‍ തട്ടിപ്പ് നടന്നത് . പാകിസ്താനില്‍ നിന്നും ഇവിടുത്തെ വിവ ഫോണ ഉപഭോക്താക്കള്‍ക്ക് ഓരോ കാള്‍ .നിങ്ങള്ക്ക് അമ്പതു ലക്ഷം രൂപ അടിചിട്ടുന്ടെന്നും അത് കിട്ടാന്‍ വിവ ഫോണിന്റെ 20000 മുതല്‍ 50000 വരെ ഉള്ള റീച്ചര്ജ് കൂപണ്‍ എടുത്തു അവര്‍ക്ക് അയച്ചു കൊടുക്കണം എന്നും . കുറെ ബംഗാളികളും അറബികളും കാശു കളഞ്ഞു . പക്ഷെ ഒരൊറ്റ മലയാളി പോലും പറ്റിക്കപെട്ടില്ല നമ്മളാര മക്കള്‍ !!!!!!!

ഇത് പോലെ മെയിലായി ചാറ്റ് ആയി എത്രയോ പേര്‍.....
'കാന്‍സര്‍ രോഗി ' ഐ എ എസ സിയബിന്റെ കഥ മറന്നു കാണില്ല എന്ന് കരുതട്ടെ . നെറ്റും ഫോണും ഒക്കെ സൂക്ഷിച്ചു തന്നെ ഉപയോഗിക്കണം . വീണ്ടും കാണാം സസ്നേഹം

Sidheek Thozhiyoor said...

എല്ലാവരും പറഞ്ഞത് ആവര്‍ത്തിക്കാം എന്നല്ലാതെ ഇതിനെ കുറിച്ച് എന്ത് പറയാന്‍ ?
നെറ്റ് ഉപകാര പ്രദവും അതോടൊപ്പം ഒരായിരം കെണിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്നിടവുമാണ്..
സ്വയം ശ്രദ്ധിക്കുക ..അത്രേ പറയാന്‍ പറ്റൂ..