ഈ എഴുത്തുപുരയില്‍..

26 April 2020

അസ്മയ്ക്ക് അന്ത്യാജ്ഞലി

"സിറാജ് " പാലക്കാട്, കോഴിക്കോട്
നോമ്പുകാരിയായി മരണം വരിച്ച അസ്മയ്ക്ക് നൊമ്പരഹൃദയങ്ങളുടെ അന്ത്യാജ്ഞലി.

ഉറ്റവരുടെ കൺമുൻപിൽ ദാരുണമായി ജീവൻ വെടിഞ്ഞ നടുവട്ടത്തെ ചെറുപാടത്ത് വളപ്പിൽ അസ്മയ്ക്കാണ് (32) കണ്ണീരോടെ നാട് വിട ചൊല്ലിയത്.

ഇന്നലെ വൈകീട്ട് മൂന്നോടെ സ്വന്തം വീട്ടുമുറ്റത്തെ തെങ്ങു വീണാണ്  അബ്ദുറഹ്മാൻ / ഖദീജ ദമ്പതികളുടെ ഇളയ മകൾ അസ്മ ഇഹലോകവാസം വെടിഞ്ഞത്.

എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പോസ്റ്റ്മോർട്ടത്തിനായി വിട്ടുകിട്ടി. 

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും
കുടുംബാംഗങ്ങളും അയൽവാസികളും നാട്ടുകാരും ഉൾപ്പടെ ധാരാളമാളുകൾ അനുശോചനമറിയിക്കാൻ പരേതയുടെ വസതിയിൽ എത്തിച്ചേർന്നിരുന്നു. 

ദുരന്തം വന്നു പതിച്ച വീട്ടുമുറ്റത്ത് മണിക്കൂറുകളോളമാണ് ഇവർ
ദു:ഖമടക്കി നിന്നത്..

അന്ത്യോപചാരം അർപ്പിക്കാനെത്തിയവർ 
ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പാലിച്ചത് ആശ്വാസകരമായി.

പൊന്നാനിയിൽ നിന്നും നടപടിക്രമങ്ങൾ കഴിഞ്ഞ് ഉച്ചക്ക് 1:48ന് നടുവട്ടത്തെ വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ നിയന്ത്രണങ്ങളെല്ലാം കൈവിട്ടുപോയ പ്രിയപ്പെട്ടവരുടെ വിലാപങ്ങളുയർന്നു...

12 മിനുട്ട് മാത്രമാണ് ഉറ്റവർക്കായി മയ്യിത്ത് കാണാൻ അവസരം നൽകിയത്.  വീട്ടിൽ വച്ചു നടത്തിയ
നിസ്കാര ശേഷം ഉച്ചയ്ക്ക് 2 മണിക്ക് ഭർതൃനാടായ തിരൂരിലേക്ക് കൊണ്ടുപോയി പടിഞ്ഞാറേക്കര മഹല്ല് ജുമുഅത്ത് പള്ളിയിൽ വൈകീട്ട് മൂന്നരയോടെ മയ്യിത്ത് ഖബറടക്കി.
* * *        * * *       * * *
പതിവിലും പുണ്യവതിയായി അസ്മ, ഇന്നലെ സൽകർമങ്ങളിൽ മുഴുകിയത് കണ്ണീരോടെ ഓർത്തെടുക്കുകയാണ് ഉറ്റവർ..  
വീട്ടുകാരുടെ നെടുവീർപ്പുകൾ അനുസ്മരിക്കുന്ന അയൽവാസികളുടെ വാക്കുകളിൽ നൊമ്പരവും വിതുമ്പലുകളും തീരുന്നില്ല..

നട്ടുനനച്ച് വളർത്തിയെടുത്ത വീട്ടുമുറ്റത്തെ തെങ്ങ്, സ്വന്തം വേർപാടിൽ പ്രിയപ്പെട്ടവരുടെ തേങ്ങലുകൾക്ക് നിമിത്തമാകുമെന്ന് അസ്മയൊരിക്കലും നിനച്ചിരിക്കില്ല... 

വ്രതം നോറ്റു കൊണ്ട് അവർ ധൃതിയിൽ നടന്നു പോയത് സുകൃതങ്ങളുടെ ഫലയിടമായ സ്വർഗത്തിലേക്കല്ലാതെ മറ്റെവിടേക്കായിരിക്കും....! 

കളിചിരി മായാത്ത മൂന്ന് പൈതങ്ങളുടെ കണ്ണീർ കണങ്ങൾ തളം കെട്ടുന്നുണ്ട് പ്രിയപ്പെട്ടവരുടെ ഹൃദയങ്ങളിൽ...

സഹനത്തിനും സമാധാനത്തിനുമായി, വേദനിക്കുന്ന മനസ്സുകൾക്കായി നമുക്ക് പ്രാർഥനകളിൽ മുഴുകാം..
...............................................
 ✍🏻 റഫീഖ് നടുവട്ടം
           9495808876

No comments: